വാരാണസി: ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് ആരാധന നടത്തി ഹൈന്ദവ വിഭാഗം. മസ്‌ജിദിന് താഴെ മുദ്രവെച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് കഴിഞ്ഞ ദിവസം വാരാണസി കോടതി അനുമതി നൽകിയിരുന്നു. മസ്‌ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളിൽ പൂജ നടത്താനാണ് അനുമതി നൽകിയത്. കോടതി ഉത്തരവിനെ തുടർന്ന് ഇന്ന് രാവിലെ ഹൈന്ദവ വിഭാഗം ഇവിടെ ആരാധന നടത്തി.
പള്ളിയുടെ ബേസ്‌മെന്റിലുള്ള നിലവറകളുടെ മുന്നിൽ പൂജക്ക് ഏഴ് ദിവസത്തിനകം സാഹചര്യം ഒരുക്കണമെന്നായിരുന്നു കോടതി ഉത്തരവ്. പൂജയ്‌ക്ക് അനുമതിയുള്ള ഭാഗം ഇരുമ്പുവേലി കെട്ടി തിരിക്കാനും കളക്‌ടർക്കുള്ള ഉത്തരവിൽ കോടതി നിർദ്ദേശിച്ചിരുന്നു. പള്ളി നിൽക്കുന്ന സ്‌ഥലത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയാണ് ഹൈന്ദവ വിശ്വാസികൾക്ക് അനുകൂലമായ കോടതിയുടെ നിർണായക ഉത്തരവ് ഉണ്ടായത്.
ഉത്തരവ് വലിയ വിജയമാണെന്ന് ഹിന്ദു വിഭാഗവും എന്നാൽ, നിയമപരമായി മുന്നോട്ട് പോകുമെന്ന് മസ്‌ജിദ് കമ്മിറ്റിയും പ്രതികരിച്ചു. 31 വർഷങ്ങൾക്ക് ശേഷമാണ് ഹിന്ദു വിഭാഗത്തിന് ഇവിടെ ആരാധനയ്‌ക്ക് അനുമതി ലഭിക്കുന്നത്. 1993 വരെ ഇവിടെ പൂജകൾ നടന്നിരുന്നുവെന്ന ഹൈന്ദവ വിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഇവിടെ ആരാധന നടത്താനുള്ള അനുമതി നൽകിയത്. കോടതി നിയോഗിച്ച റിസീവറായ കളക്‌ടറുടെ അധികാരത്തിലാണ് നിലവിൽ സ്‌ഥലമുള്ളത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!