തിരുവനന്തപുരം: സംസ്‌ഥാന ബജറ്റ് നാളെ. ധനമന്ത്രി കെഎൻ ബാലഗോപാൽ നാളെ രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ ബജറ്റ് അവതരണം നടത്തും. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന സാഹചര്യത്തിൽ കൂടിയാണ് ബജറ്റ് അവതരണം. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
ഒപ്പം, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനകീയ പ്രഖ്യാപനങ്ങൾ എന്തൊക്കെ ഉണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയും സംസ്‌ഥാനത്തിനുണ്ട്. ക്ഷേമപെൻഷൻ തുക വർധിപ്പിക്കാനുള്ള സാധ്യത കുറവാണ്. മാസം 900 കോടി വെച്ച് കണക്ക് കൂട്ടിയാലും ആറുമാസത്തെ ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ മാത്രം വേണം 5400 കോടി രൂപ. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും ഉണ്ടാവാൻ സാധ്യതയില്ല.
അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിന് ബജറ്റിൽ നടപടികൾ ഉണ്ടാകും. മദ്യത്തിനടക്കം നികുതി നിരക്കുകൾ വലിയ രീതിയിൽ കൂട്ടാനിടയില്ല. നികുതികളും സെസ്സും അടക്കം വരുമാന വർധനക്ക് സർക്കാരിന് മുന്നിൽ മാർഗങ്ങൾ കുറവാണെന്ന് സമ്മതിക്കുന്ന ധനമന്ത്രി, സാധാരണക്കാരന് അധിക ബാധ്യത ഉണ്ടാക്കുന്ന നിർദ്ദേശങ്ങൾ അധികമുണ്ടാകില്ലെന്ന സൂചന നൽകിയിട്ടുണ്ട്.
ക്ഷേമപെൻഷൻ മുതൽ സപ്ളൈകോയും നെല്ല് സംഭരണവും വരെ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന സേവന മേഖലകളിൽ തടസമില്ലാത്ത ഇടപാടുകൾക്ക് സംവിധാനമുണ്ടാകും. വൻകിട പദ്ധതികൾക്കും സർക്കാർ മിഷനുകൾക്കും പണം കണ്ടെത്തുംവിധമുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കും. വരുമാന പരിധി കൂടി കണക്കിലെടുത്ത് സേവനങ്ങളിൽ പരിഷ്‌കരണങ്ങൾ വന്നേക്കാം.
കിഫ്‌ബി പോലുള്ള ധനസമാഹരണ മാർഗങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് ബദലായി സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപം സമാഹരിക്കുന്നതിലാകും ഇത്തവണ ഊന്നൽ നൽകുക. ചുരുക്കിപ്പറഞ്ഞാൽ, ധനപ്രതിസന്ധി മറികടക്കാനുള്ള വഴി തേടുന്നത് കൂടിയായിരിക്കും ഇത്തവണത്തെ ബജറ്റെന്ന് ചുരുക്കം.
Most Read| ഫുഡ് സ്ട്രീറ്റുകൾ ആധുനിക വൽക്കരിക്കുന്നു, ആദ്യഘട്ടം നാല് നഗരങ്ങളിൽ; ആരോഗ്യമന്ത്രി