തിരുവനന്തപുരം: റിസോർട്ട് വിഷയത്തിൽ തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിവാദം ഉണ്ടാക്കിയത് മാദ്ധ്യമങ്ങൾ ആണെന്നും, വേറെ ആരും തനിക്കെതിരെ വിവാദ പരാമർശം നടത്തിയിട്ടില്ലെന്നും ഇപി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു.
‘താൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. വിവാദങ്ങൾക്ക് പിന്നിൽ ആരെന്ന് മാദ്ധ്യമങ്ങൾ തന്നെ കണ്ടെത്തണം. മുഖ്യമന്ത്രി പറഞ്ഞത് പോലെ മടിയിൽ കനമുള്ളവനെ വഴിയിൽ ഭയക്കേണ്ടതുള്ളൂവെന്നും’ ഇപി ജയരാജൻ പറഞ്ഞു.
‘തനിക്ക് ആരോടും പരിഭവമില്ല. മുഖ്യമന്ത്രിയെ വേട്ടയാടിയ നാടല്ലേ ഇത്. ഒരുപാട് കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നുണ്ട്. നാടിന് വേണ്ടി ചെയ്യുന്നുണ്ട്. എന്റെ കാവൽക്കാർ പാർട്ടി സഖാക്കളാണ്. തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിക്കാനുള്ള ശേഷി സിപിഐഎമ്മിനുണ്ട്. താൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് തന്റെ സഖാക്കളെ ആണെന്നും’- ഇപി ജയരാജൻ പറഞ്ഞു.
‘തനിക്കെതിരെയുള്ള ആരോപണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബോംബേറ് വരെ ഉണ്ടായിട്ടില്ലേ എന്നും ജയരാജൻ ചോദിച്ചു. വ്യക്‌തിഹത്യക്കായി വാർത്തകൾ സൃഷ്‌ടിക്കരുതെന്ന് പറഞ്ഞ ഇപി ജയരാജൻ, വിവാദത്തിന് പിന്നിൽ ആരാണെന്ന് മാദ്ധ്യമങ്ങൾ തന്നെ കണ്ടെത്തണമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, കണ്ണൂരിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിലെ അന്വേഷണ വാർത്ത സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ ഇന്ന് നിഷേധിച്ചിരുന്നു. വിവാദം മാദ്ധ്യമ സൃഷ്‌ടി ആണെന്നും അതിന് പിന്നാലെ പോകേണ്ട കാര്യം പാർട്ടിക്കില്ലെന്നുമാണ് എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, റിസോർട്ട് വിവാദത്തിൽ മാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് സിപിഎം തീരുമാനം. മാദ്ധ്യമങ്ങളുമായി ഒരു തരത്തിലുള്ള ചർച്ചയും വേണ്ടെന്നും നേതാക്കളുടെ ഇടപെടലുകൾ നിരീക്ഷിക്കുമെന്നും സംസ്‌ഥാന സമിതിയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read: ത്രിപുരയിൽ വികസനം കൊണ്ടുവന്നത് ബിജെപി സർക്കാർ; പ്രധാനമന്ത്രി