ന്യൂഡെൽഹി: ത്രിപുര ഭരിച്ച മുൻകാല സർക്കാരുകളെ പരസ്യമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകളായി കോൺഗ്രസിന്റെയും കമ്മ്യൂണിസ്‌റ്റുകാരുടെയും ഭരണം ത്രിപുരയുടെ വികസനത്തിന് തടസമായി നിന്നെന്നും ബിജെപി സർക്കാരാണ് സംസ്‌ഥാനത്ത് വികസനം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ത്രിപുര നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പിന് മുന്നോടിയായായി ധലായ് ജില്ലയിലെ അംബാസയിൽ ബിജെപി റാലി അഭിസംബോധന ചെയ്‌ത് സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി. ‘ത്രിപുരയെ ഭയത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും മുക്‌തമാക്കിയത് ബിജെപി ആണ്. അക്രമം ഇനി ത്രിപുരയുടെ സ്വത്വമല്ല. ആളുകളെ ഭയത്തിൽ നിന്നും മുക്‌തമാക്കിയെന്നും’ പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ ത്രിപുരയിലെ പോലീസ് സ്‌റ്റേഷനുകൾ സിപിഎം കേഡർ പിടിച്ചെടുത്തിരുന്നു. എന്നാൽ, ഇപ്പോൾ ബിജെപി ഭരണത്തിന് കീഴിൽ സംസ്‌ഥാനത്ത് നിയമവാഴ്‌ച ഉണ്ടെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. അതേസമയം, തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലെ സ്‌ത്രീ ശാക്‌തീകരണത്തെ കുറിച്ച് സംസാരിക്കവെ, ഇപ്പോൾ സംസ്‌ഥാനത്ത് സ്‌ത്രീ ശാക്‌തീകരണം ഉണ്ട്, ജീവിക്കാനുള്ള സൗകര്യമുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
Most Read: സ്വകാര്യ ബസുകളുടെ മൽസരയോട്ടം; യോഗം വിളിച്ചു മന്ത്രി- പരിശോധന കർശനമാക്കും