കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മൽസരയോട്ടം നിയന്ത്രിക്കാനായി സർക്കാർ ഇടപെടൽ. സംഭവത്തിൽ ഗതാഗതമന്ത്രി യോഗം വിളിച്ചു. ചൊവ്വാഴ്‌ച രാവിലെ പത്തരയ്‌ക്ക് കൊച്ചിയിലാണ് യോഗം ചേരുക. ഗതാഗതവകുപ്പ് ഉദ്യോഗസ്‌ഥരും പോലീസ് ഉദ്യോഗസ്‌ഥരും ബസ് ഉടമകളും തൊഴിലാളികളും യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസം അമിതവേഗത്തിൽ ഓടിയ ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതിയും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേമസമയം, കൊച്ചിയിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി പോലീസ് പരിശോധന നടക്കുകയാണ്.
അതേസമയം, സ്വകാര്യ ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. അപകടത്തിന് കാരണമായത് ബസ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവാണെന്ന് കൊച്ചി ഡിസിപി കോടതിയെ അറിയിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചു വരുത്തുകയായിരുന്നു. ഇനി ഒരു മരണം കൂടി റോഡിൽ അനുവദിക്കാനാകില്ലെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു.
കൊച്ചിയിൽ മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്ന ‘സിംല’ എന്ന ബസിടിച്ചാണ് അപകടം ഉണ്ടായത്. വൈപ്പിൻ സ്വദേശി ആന്റണിയാണ്(46) മരിച്ചത്. കൊച്ചി നഗരത്തിലെ മാധവ ഫാർമസി ജങ്ഷനിലായിരുന്നു അപകടം. സിഗ്‌നലിൽ നിന്നും അമിത വേഗത്തിൽ മുന്നോട്ടെടുത്ത ബസ് ഇടതുവശം ചേർന്ന് പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ ആന്റണി തൽക്ഷണം മരിക്കുകയായിരുന്നു.
Most Read: ‘റിസോർട്ട് വിവാദം മാദ്ധ്യമ സൃഷ്‌ടി’; ഇപിക്കെതിരെ അന്വേഷണമില്ലെന്ന് എംവി ഗോവിന്ദൻ