തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ പാർട്ടി അന്വേഷണം നടത്തേണ്ട സാഹചര്യം ഇല്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിവാദങ്ങൾ മാദ്ധ്യമ സൃഷ്‌ടിയാണ്. സംഭവത്തിൽ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. കണ്ണൂർ ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ചു തീരുമാനം എടുത്തതാണെന്നും എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, വിഷയത്തെ കുറിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ചർച്ച വേണ്ടെന്ന് നേതൃത്വം തീരുമാനം എടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ നേതാക്കളുടെ മാദ്ധ്യമ ഇടപെടലുകൾ നിരീക്ഷിക്കുമെന്നും സംസ്‌ഥാന സമിതിയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെ നിർദ്ദേശ പ്രകാരം ഇന്നലെ സംസ്‌ഥാന സമിതിയിൽ വിഷയത്തിൽ മറുപടി പറയവേ ഇപി വികാരഭരിതനായിരുന്നു.
വ്യക്‌തിഹത്യ ചെയ്യാൻ ആസൂത്രിത ശ്രമം ഉണ്ടായെന്നും വിവാദം ഉണ്ടായപ്പോൾ പാർട്ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്നും ഇപി ജയരാജൻ ആരോപിച്ചിരുന്നു. സംസ്‌ഥാന സമിതിയിൽ പൊട്ടിത്തെറിച്ചും, വികാരഭരിതനായും ഇപി നിലപാട് വ്യക്‌തമാക്കിയിരുന്നു. വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ പൊതു പ്രവർത്തനം തന്നെ ഉപേക്ഷിക്കുമെന്നുമായിരുന്നു ഇപിയുടെ മുന്നറിയിപ്പ്. പിന്നാലെയാണ് സിപിഎം സംസ്‌ഥാന സെക്രട്ടറി പ്രതികരണവുമായി രംഗത്തെത്തിയത്.
ഡിസംബറിൽ ചേർന്ന സിപിഎം സംസ്‌ഥാന കമ്മിറ്റിയിൽവെച്ചാണ് പി ജയരാജൻ ഇപി ജയരാജനെതിരായ ആരോപണം ഉന്നയിച്ചത്. കണ്ണൂരിൽ 30 കോടി രൂപ മുടക്കി നിർമിക്കുന്ന റിസോർട്ടിന് പിന്നിൽ ഇപി ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി ജയരാജൻ ഉന്നയിച്ചിരുന്നത്. ഇപി ജയരാജനും ഭാര്യയും മകനും ഡയറക്‌ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നായിരുന്നു ആരോപണം.
അതിനിടെ, ആരോപണം നിഷേധിച്ചു ഇപി ജയരാജൻ രംഗത്തെത്തുകയും ചെയ്‌തിരുന്നു. കണ്ണൂർ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. തലശേരി സ്വദേശി കെപി രമേശ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇപി പറഞ്ഞത്. എന്നാൽ, ഈ വാദങ്ങൾ പൊളിയുന്ന വിധത്തിലുള്ള രേഖകൾ പിന്നീട് പുറത്തുവന്നിരുന്നു.
Most Read: ആരാകും മികച്ച താരം?; ‘ഫിഫ ദി ബെസ്‌റ്റ്’ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു