സൂറിച്ച്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അന്താരാഷ്‌ട്ര ഫുട്‍ബോൾ ഫെഡറേഷന്റെ ‘ഫിഫ ദി ബെസ്‌റ്റ്’ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 2022ലെ ലോകകപ്പ് ജേതാവ് കൂടിയായ അർജന്റീന താരം ലയണൽ മെസി, ഫൈനലിസ്‌റ്റുകളായ ഫ്രാൻസിന്റെ മുൻനിര താരങ്ങളായ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവരാണ് ഫൈനലിസ്‌റ്റുകൾ.
അർജന്റീനയെ ലോകകപ്പ് ജേതാക്കളാക്കിയ മികവ് മെസിക്ക് പുരസ്‌കാരത്തിന് മുൻതൂക്കം നൽകുന്നുണ്ട്. ഫ്രാൻസിനെ ലോകകപ്പ് ഫൈനലിൽ എത്തിക്കുകയും, ലോകകപ്പിലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്‌തതാണ് എംബപെയെ ചുരുക്കപ്പട്ടികയിൽ എത്തിച്ചത്. നിലവിലെ ബാലോൺ ഡി ഓർ ജേതാവായ ബെൻസേമ റയൽ മാഡ്രിഡിനായി പുറത്തെടുത്ത മികവിലൂടെയാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്.
പുരുഷ വിഭാഗത്തിൽ മികച്ച ഗോൾകീപ്പർമാരുടെ നിരയിൽ അർജന്റീനയുടെ തന്നെ എമിലിയാനോ മാർട്ടിനസ്, ബെൽജിയത്തിലെ തിബോ കോർട്‌വാ, മൊറോക്കോയുടെ യാസിൻ ബൗനോ എന്നിവരും ഇടം നേടിയിട്ടുണ്ട്. മികച്ച പുരുഷ ടീം പരിശീലകരുടെ നിരയിലേക്ക് അർജന്റീനയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച ലയണൽ സ്‌കെലോണി, റയൽ മാഡ്രിഡിനെ സ്‌പാനിഷ് ലീഗ് കിരീടത്തിലേക്കും ചാമ്പ്യൻസ് ലീഗ് ട്രോഫിയിലേക്കും നയിച്ച കാർലോസ് അഞ്ചലോട്ടി, മാഞ്ചസ്‌റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ പെപ് ഗുർഡിലോസ് എന്നിവരാണ് ഇടം നേടിയത്.
വനിതാ വിഭാഗത്തിൽ ഇംഗ്ളീഷ് താരം ബെത് മേഡ്, സ്‌പാനിഷ് താരം അലെക്‌സിയ പ്യൂട്ടല്ലസ്, അമേരിക്കൻ താരം അലക്‌സ് മോർഗൻ എന്നിവർ ചുരുക്കപ്പട്ടികയിൽ ഇടം നേടി. വനിതാ ഗോൾ കീപ്പറുടെ നിരയിൽ ജർമനിയുടെ ആൻ കാതറിൻ ബെർഗെൻ, ഇംഗ്ളീഷ് താരം മേരി ഏർപ്‌സ്, ചിലി താരം ക്രിസ്‌റ്റിയാനെ എൻഡ്‌ലെർ എന്നിവർ സ്‌ഥാനം ഉറപ്പിച്ചു. അതേസമയം, കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്‌കാസ് അവാർഡിനുള്ള ചുരുക്കപ്പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്.
റിച്ചാർലിസൺ, ദിമിത്രി പായെറ്റ്, മാർസിൻ ഒലെസ്‌കി എന്നിവരാണ് ഫൈനലിസ്‌റ്റുകൾ. കിലിയൻ എംബപെ, തിയോ ഹെർണാണ്ടസ്, മരിയോ ബെലോട്ടെല്ലി എന്നിവരടക്കം 11 നോമിനികളിൽ നിന്നാണ് റിച്ചാർലിസസൺ, ദിമിത്രി പായെറ്റ്, മാർസിൻ ഒലെസ്‌കി എന്നിവർ അന്തിമപട്ടികയിൽ ഇടംപിടിച്ചത്. ഈ മാസം 27ന് പാരീസിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക.
Most Read: ‘പശു ആലിംഗന ദിനം’; സർക്കുലർ പിൻവലിച്ച് കേന്ദ്രം