തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിധിയെഴുത്ത് നാളെ. വാക്‌പ്പോരും നിയമ പോരാട്ടവുമൊക്കെയായി കൊണ്ടും കൊടുത്തും ഒരുമാസക്കാലം നീണ്ടുനിന്ന നാടിളക്കിയുള്ള പ്രചാരണത്തിന് ശേഷം സംസ്‌ഥാനം നിശബ്‌ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടന്നു. അവസാന നിമിഷവും പരമാവധി വോട്ട് പെട്ടിയിലാക്കാനുള്ള കരുനീക്കങ്ങളിലാണ് മുന്നണികൾ.
സംസ്‌ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. 2531 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണുള്ളത്. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സുരക്ഷക്കായി 66,303 പോലീസുകാരെയും അധിക സുരക്ഷക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥർക്ക് ഇന്ന് കൂടി പോസ്‌റ്റൽ വോട്ട് ചെയ്യാനാകും. ഇതിനായുള്ള വോട്ടിങ് കേന്ദ്രങ്ങൾ ഇന്ന് കൂടി പ്രവർത്തിക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ടുമണിമുതൽ ആരംഭിക്കും.
അവസാന 48 മണിക്കൂറിൽ നിശബ്‌ദ പ്രചാരണത്തിന് മാത്രമാണ് അനുവാദമുള്ളത്. ഈ സമയങ്ങളിൽ നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്‌താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തവണ പുതുചരിത്രം എഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. എന്നാൽ, മുഴുവൻ സീറ്റിലും ജയമെന്ന് ഉറപ്പിച്ചു പറയുകയാണ് യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞതുപോലെ രണ്ടക്ക സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
കേരളമടക്കം 12 സംസ്‌ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 89 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്. 1206 സ്‌ഥാനാർഥികൾ മൽസരത്തിനിറങ്ങും. ഏറ്റവും കൂടുതൽ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനവും കേരളമാണ്. രണ്ടാമതായി കർണാടകയും. 14 മണ്ഡലങ്ങളിലാണ് കർണാടകയിൽ വോട്ടെടുപ്പ്. ഒപ്പം യുപി, രാജസ്‌ഥാൻ, മഹാരാഷ്‌ട്ര, അസം, ബിഹാർ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ത്രിപുര, ബംഗാൾ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലേക്കുള്ള പോളിങ്ങും നാളെ നടക്കും.
Most Read| വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; സുപ്രീം കോടതി