ന്യൂഡെൽഹി: പ്രണയദിനമായ ഫെബ്രുവരി 14ന് ‘കൗ ഹഗ് ഡേ’ (പശു ആലിംഗന ദിനം) ആചരിക്കണമെന്ന അപ്പീൽ പിൻവലിച്ച് കേന്ദ്രം. കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ തീരുമാനം വലിയ വിവാദങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം വലിയ വിമർശനങ്ങളും ട്രോളുകളും വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അപ്പീൽ പിൻവലിച്ചുകൊണ്ടുള്ള അറിയിപ്പ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ഇന്ന് പുറപ്പെടുവിച്ചത്. കോംപിറ്റന്റ് അതോറിറ്റിയുടെയും ഫിഷറീസ്, മൃഗ സംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെയും നിർദ്ദേശപ്രകാരമാണ് അപ്പീൽ പിൻവലിക്കുന്നതെന്നാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പ്രസ്‌താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
ജനുവരി ആറിനാണ് പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീൽ പുറത്തുവന്നത്. പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്നും, മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നുമായിരുന്നു വിശദീകരണം.
ഇന്ത്യൻ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്‌ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചിരുന്നു. അപ്പീലിൽ, പാശ്‌ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് കുറ്റപ്പെടുത്തിയിരുന്നു.
Most Read: ബിജെപി മഹിളാ മോർച്ച നേതാവ്; വിക്‌ടോറിയ ഗൗരി ഇനി മുതൽ ജഡ്‌ജി