പൊതുവെ ശാന്തശീലരായ ധ്രുവക്കരടികൾ എന്നും മനുഷ്യന്റെ ശ്രദ്ധ പ്രത്യേകം പിടിച്ചുപറ്റാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അത്തരമൊരു ധ്രുവക്കരടിയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുന്നത്. മഞ്ഞുമൂടിയ ആർട്ടിക്കിൽ ഗാംഭീര്യമുള്ള ഒരു ധ്രുവക്കരടിയുടെ ചിത്രമായിരുന്നു അത്. എന്നാൽ, ചിത്രത്തിന്റെ പ്രത്യേകതയാണ് എല്ലാവരിലും കൗതുകമുണർത്തുന്നത്.
ആർട്ടിക് പ്രദേശത്തെ അതിമനോഹരമായ മഞ്ഞുമൂടിയ ഭൂപ്രകൃതിയുടെ പശ്‌ചാത്തലത്തിൽ ‘ഒരു ധ്രുവക്കരടി തീ തുപ്പുന്ന’ ഫോട്ടോയാണ് സാമൂഹിക മാദ്ധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജോഷ് അനോൺ 2015ൽ പകർത്തിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുന്നത്. 1.1 മില്യൺ ആളുകളാണ് ഫോട്ടോ ഇതിനകം കണ്ടത്. 27,900 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
ഈ മാസം ഏഴിന് ട്വിറ്റർ ഉപയോക്‌താവ് ‘മാസിമോ’ ഷെയർ ചെയ്‌തതോടെയാണ് ചിത്രം വീണ്ടും വൈറലായത്. ‘ഉദയസൂര്യൻ, ധ്രുവക്കരടിയുടെ ഉച്ഛ്വാസത്തെ തീ പോലെ ആക്കിമാറ്റിയെന്നാണ്’ ചിത്രം പങ്കുവെച്ചുകൊണ്ട് മാസിമോ വ്യക്‌തമാക്കിയത്. എന്നാൽ എന്താണ് ഈ ഫോട്ടോയുടെ സത്യാവസ്‌ഥ എന്നാണ് ഇപ്പോൾ പലരും ആലോചിക്കുന്നത്.
മഞ്ഞുമൂടിയ കരയിൽ നിൽക്കുന്ന വെളുത്ത ധ്രുവക്കരടിയുടെ മൂക്കിൽ നിന്നും ഇളം തീ പറക്കുന്നത് പോലെയാണ് ചിത്രം കണ്ടാൽ പെട്ടെന്ന് തോന്നുക. മൂടൽമഞ്ഞുള്ള സമയത്ത് ധ്രുവക്കരടിയുടെ ഉച്ഛ്വാസ വായുവിലൂടെ സൂര്യന്റെ നേരിയ ഓറഞ്ച് കലർന്ന വെളിച്ചം കടന്ന് പോയപ്പോഴാണ് ഈ മാന്ത്രിക പ്രഭാവം സൃഷ്‌ടിക്കപ്പെട്ടത്. 2015ൽ ഒരു ഏകദിന ആർട്ടിക് പര്യവേഷത്തിന് എത്തിയപ്പോഴാണ് അനോൺ ഈ ചിത്രം പകർത്തിയത്.
ചിത്രം ഇതിനു മുൻപ് തന്നെ പലരും കണ്ടിരുന്നുവെങ്കിലും, സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വ്യാപകമായി ആളുകൾ ഏറ്റെടുത്തത്. മിക്കയാളുകളും ഫോട്ടോ ഗ്രാഫറുടെ ക്ഷമയെ അഭിനന്ദിച്ചും, കഴിവിനെ പ്രോൽസാഹിപ്പിച്ചും നിരവധി കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. ആർട്ടിക്, കാനഡ, അലാസ്‌ക, ഗ്രീൻലാൻഡ്, റഷ്യ, നോർവേ എന്നിവിടങ്ങളിലെ തണുത്തുറഞ്ഞ കാട്ടുപ്രദേശങ്ങളിലാണ് അസാധാരണയായി ധ്രുവക്കരടികൾ കാണപ്പെടുന്നത്.
Most Read: എസ്എസ്എൽവി ഡി2 വിക്ഷേപിച്ചു; ഭ്രമണപഥത്തിൽ എത്തുക മൂന്ന് ഉപഗ്രഹങ്ങൾ