ന്യൂഡെൽഹി: ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവി (സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്ററിൽ നിന്ന് ഇന്ന് രാവിലെ 9.18ന് ആണ് എസ്എസ്എൽവി-ഡി2 റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് ഏഴിന് നടന്ന എസ്എസ്എൽവിയുടെ ആദ്യ ദൗത്യം പരാജയപ്പെട്ടിരുന്നു.
മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എൽവി ബഹിരാകാശത്ത് എത്തിക്കുക. വിക്ഷേപണം നടത്തി 15 മിനിറ്റിനകം ഉപഗ്രഹങ്ങൾ 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഐഎസ്‌ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-07, യുഎസ് കമ്പനി അന്റാരിസിന്റെ ജാനസ്-1, ചെന്നൈ ആസ്‌ഥാനമായ സ്‌റ്റാർട്ടപ്പ് കിഡ്‌സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്.
2022 ഓഗസ്‌റ്റ് ഏഴിനാണ് എസ്എസ്എൽവിയുടെ പ്രഥമ വാഹനമായ ഡി1 വിക്ഷേപിച്ചത്. ഐഎസ്‌ആർഒയുടെ ഇഒഎസ്2 ഉപഗ്രഹവും, വിദ്യാർഥികൾ നിർമിച്ച ആസാദി സാറ്റും വഹിച്ചുള്ള വിക്ഷേപണം പരാജയമായിരുന്നു. സെൻസറുകളുടെ തകരാറായിരുന്നു പരാജയ കാരണം. പിന്നീട്, മിതമായ നിരക്കിൽ വ്യാവസായിക വിക്ഷേപങ്ങൾക്ക് അനുയോജ്യമായ വാഹനം എന്ന നിലയ്‌ക്കാണ് സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവാ എസ്എസ്എൽവി വികസിപ്പിച്ചത്.
34 മീറ്റർ ഉയരവും രണ്ടു മീറ്റർ വ്യാസവുമുള്ള ഈ റോക്കറ്റിന്റെ ഭാരം 120 ടണ്ണാണ്. 500 കിലോവരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങളെ വഹിക്കാൻ ഈ റോക്കറ്റിനാകും. ഐഎസ്‌ആർഒയുടെ ഏറ്റവും ചിലവ് കുറഞ്ഞ റോക്കറ്റാണ് എസ്എസ്എൽവി. ഏറ്റവും വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന റോക്കറ്റും ഇതാണ്. ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ ഓർഡർ കിട്ടിയാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ റോക്കറ്റ് തയ്യാറാക്കാം. അതുകൊണ്ടുതന്നെ പുതിയ ബഹിരാകാശ വിപണിയിൽ എസ്എസ്എൽവി ഒരു നിർണായക ശക്‌തിയായിരിക്കും എന്നാണ് വിലയിരുത്തുന്നത്.
Most Read: തുർക്കി ഭൂചലനം; മരണം 21,000 കടന്നു- രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി