ഇസ്‌താംബൂൾ: ഭൂചലനം പിടിച്ചു കുലുക്കിയ തുർക്കിയിലും സിറിയയിലും മരണം 21,000 കടന്നു. തുർക്കിയിൽ മരണസംഖ്യ 17,100ഉം സിറിയയിൽ 3,100ഉം പിന്നിട്ടു. ഇനിയും നിരവധിപ്പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനവും തുടരുന്നുണ്ട്. കടുത്ത ശൈത്യവും അവശ്യ മരുന്നുകളുടെ അഭാവവും രക്ഷാപ്രവർത്തനത്തിന് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.
ഭൂകമ്പം ഉണ്ടായി അഞ്ചു ദിവസം പിന്നിടുന്നതിനാൽ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകളും മങ്ങുകയാണ്. ഒരു ലക്ഷത്തിലധികം പേരാണ് നിലവിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നത്. അതേസമയം, സിറിയയിലെ വിമത മേഖലകളിൽ ഐക്യരാഷ്‌ട്ര സഭ ഇന്നലെ മുതൽ സഹായം എത്തിച്ചു നൽകുന്നുണ്ട്. കൂടുതൽ സഹായം എത്തിക്കാൻ ലോകം കൈകോർക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർഥിച്ചു.
സ്‌ഥിതിഗതികൾ വിലയിരുത്താൻ ലോകാരോഗ്യ സംഘടനാ തലവൻ സിറിയയിലേക്ക് പുറപ്പെടും. അതിനിടെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ലോകബാങ്ക് അടിയന്തിര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്‌ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനും ഭൂകമ്പം ബാധിച്ചവരെ പിന്തുണയ്‌ക്കുന്നതിനുമായി അടിയന്തിര ധനസഹായം ഉൾപ്പടെ 1.78 ഡോളറാണ് തുർക്കിക്ക് ലോകബാങ്ക് വാഗ്‌ദാനം ചെയ്‌തത്.
ഭൂചലനം ഉണ്ടായി ഏകദേശം 100 മണിക്കൂർ പിന്നിട്ടു കഴിഞ്ഞു. ഈ ഘട്ടത്തിൽ കൂടുതൽ രക്ഷാപ്രവർത്തനം നടത്തുന്നത് വെല്ലുവിളി ആയിരിക്കുമെന്നാണ് വിലയിരുത്തൽ. നൂറ്റാണ്ടിന്റെ ദുരന്തം എന്നാണ് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ ഭൂകമ്പത്തെ വിശേഷിപ്പിച്ചത്.
Most Read: ഇന്ധന സെസ് വർധനവ്; കേരളത്തിൽ നടക്കുന്നത് രാഷ്‌ട്രീയ പകപോക്കലെന്ന് മുഖ്യമന്ത്രി