ഇസ്‌താംബൂൾ: തുർക്കിയിലും അയൽ രാജ്യമായ സിറിയൻ അതിർത്തി മേഖലയിലും ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 15,000 പിന്നിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തുർക്കിയിൽ 12,391 പേരും സിറിയയിൽ 2992 പേരുമാണ് മരിച്ചത്. ആകെ മരണസംഘ്യ 15,383 ആയി ഉയർന്നതായാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
നിലവിൽ സ്‌ഥിതിഗതികൾ നിയന്ത്രണവിധേയം ആണെന്ന് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സന്ദർശിച്ച തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതം ഗുരുതരമായി ബാധിച്ച 10 പ്രവിശ്യകളിൽ വീടില്ലാത്തവർക്ക് ഒരു വർഷത്തിനുള്ളിൽ വീട് നിർമിച്ചു നൽകുമെന്നാണ് സർക്കാർ വാഗ്‌ദാനം.
സിറിയയിൽ 2,98,000 ത്തിലധികം ആളുകൾക്ക് വീട് വിട്ട് പോകേണ്ടിവന്നതായാണ് റിപ്പോർട്ടുകൾ. വടക്കു പടിഞ്ഞാറൻ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 1730 പേർ കൊല്ലപ്പെട്ടു. രാജ്യത്ത് സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ മരിച്ചവരുടെ എണ്ണം 1262 ആയി. 5108 ഓളം പേർക്കാണ് പരിക്കേറ്റത്.
അതിനിടെ, ഭൂചലനത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് ആളുകൾ ചികിൽസ കിട്ടാതെ വലയുകയാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്. പ്രതികൂല കാലാവസ്‌ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്ത മേഖലയിൽ എത്തിക്കാനുള്ള മാർഗങ്ങൾ അടയുകയാണ്.
കെട്ടിട അവശിഷ്‌ടങ്ങളിൽ നിന്നും സഹായത്തിനായുള്ള നിലവിളികൾ ഉയരുന്നുണ്ടെങ്കിലും രക്ഷിക്കാനുള്ള ഉപകരണങ്ങളുടെ ലഭ്യത കുറവും ദുരന്തം കൂടുതൽ വഷളാക്കുകയാണ്. അതേസമയം, തുർക്കിയിലെ രക്ഷാപ്രവർത്തങ്ങളിൽ ഇന്ത്യൻ കൈത്താങ്ങ് തുടരുകയാണ്. ‘ഓപ്പറേഷൻ ദോസ്‌ത്തിന്റെ’ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ ഏഴ് വിമാനങ്ങൾ ദുരന്തബാധിത മേഖലകളിലേക്ക് പുറപ്പെട്ടു.
150ൽ അധികം രക്ഷാപ്രവർത്തകരും നൂറിലധികം ആരോഗ്യ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. തുർക്കി ആവശ്യപ്പെടുന്ന മുറയ്‌ക്ക് കൂടുതൽ സംഘങ്ങളെ അയക്കാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്. അതിനിടെ, ദുരന്തബാധിത മേഖലയിൽ കുടുങ്ങിയ പത്ത് ഇന്ത്യക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്. കാണാതായ ബെംഗളൂരു സ്വദേശിയുടെ കടുംബവുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്.
Most Read: ഇന്ധന സെസ്; യുഡിഎഫ് ഇന്ന് സഭാ മന്ദിരത്തിലേക്ക് നടന്നു പ്രതിഷേധിക്കും