ജലന്ധർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ പഞ്ചാബിലെ രണ്ടിടങ്ങളിലായി സ്ഫോടനം. ജലന്ധറിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആസ്ഥാനത്തും അമൃത്സറിലെ ഖാസ സൈനിക ക്യാംപ് പരിസരത്തുമാണ് സ്ഫോടനം ഉണ്ടായത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.
ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് രാത്രി എട്ടുമണിയോടെ ആയിരുന്നു ആദ്യ സ്ഫോടനം നടന്നത്. ആസ്ഥാനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. തീപടർന്ന് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ പ്രഭാവം ഏകദേശം 300 മീറ്റർ വരെ അനുഭവപ്പെട്ടു.
22 വയസുകാരനായ ഗുർപ്രീത് സിങ് എന്നയാളാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഭക്ഷണം വിതരണം ചെയ്യാനായി ദിവസവും ഇയാൾ സംഭവം നടന്ന സ്ഥലത്ത് എത്താറുണ്ട്. പാർക്ക് ചെയ്ത വാഹനത്തിന് അടുത്തേക്ക് ഗുർപ്രീത് നടന്നുവരുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. അതീവ സുരക്ഷാ മേഖലയിലാണ് സംഭവം.
അതേസമയം, സ്കൂട്ടറിന് തീപിടിച്ച സംഭവം പൊട്ടിത്തെറിയാണോ അതോ അപകടമാണോ എന്ന കാര്യം സ്ഥിരീകരിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, സ്കൂട്ടറിന് തീപടരുന്നതിന് മുൻപ് സ്ഫോടന ശബ്ദം പോലെ കേട്ടതായി സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. സ്കൂട്ടറിന് നേരെ ആരോ എന്തോ വസ്തു എറിഞ്ഞുവെന്നും ഇതിനുശേഷമാണ് സ്കൂട്ടർ പൊട്ടിച്ചെറിച്ചതെന്നുമാണ് ഗുർപ്രീത് സിങ്ങിന്റെ ബന്ധുക്കൾ പറയുന്നത്.
ഈ സംഭവം നടന്നശേഷം രാത്രി 10.50ഓടെയാണ് അമൃത്സറിലെ ഖാസാ കന്റോൺമെന്റിന് സമീപം സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വിവരമറിഞ്ഞു പോലീസും സൈനിക ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. ബോംബ് സ്ക്വാഡും ഫൊറൻസിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.
രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ പഞ്ചാബിൽ പോലീസും സൈന്യവും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പ്രധാന മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കി.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































