ഇസ്‌താംബൂൾ: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 34,000 കടന്നു. ഭൂചലനം ഉണ്ടായി ഒരാഴ്‌ച പിന്നിട്ടിട്ടും ഇപ്പോഴും കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ ജീവന്റെ തുടിപ്പുകൾ കണ്ടെത്തുന്നുണ്ട്. ഇന്നലെയും നിരവധിപേരെ ജീവനോടെ പുറത്തെടുക്കാനായി. അതേസമയം, ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള കെട്ടിട നിർമാണം ആണെന്നാണ് വിലയിരുത്തൽ.
ഭൂകമ്പ സാധ്യതാ മേഖലകളിൽ കെട്ടിടങ്ങൾ നിർമിക്കാൻ ഏർപ്പെടുത്തിയിരുന്ന മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചാണ് സമീപകാലത്ത് പല കെട്ടിടങ്ങളും നിർമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ, കോൺട്രാക്‌മാർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ അനുവാദം നൽകിയതായി തുർക്കി വൈസ് പ്രസിഡണ്ട് ഹുവാത് ഒക്‌തേ അറിയിച്ചു.
കോൺട്രാക്‌മാരും സൂപ്പർവൈസർമാരും അടക്കം ഉള്ളവർക്കെതിരെയാണ് നടപടി തുടങ്ങിയത്. 113 അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 12 പേരെ അറസ്‌റ്റ് ചെയ്‌തു. അതിനിടെ, രക്ഷാപ്രവർത്തനം വൈകിയതിന്റെ പേരിൽ തുർക്കി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇത് മറികടക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും ആക്ഷേപമുണ്ട്. ഭൂചലനത്തിൽ വീട് നഷ്‌ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. പട്ടിണിയും തണുപ്പും വ്യാപകമായതോടെ മരണസംഖ്യ ഉയരുകയും ചെയ്‌തു. അതിനിടെ, രക്ഷാപ്രവർത്തനം തുടരുകയാണ്.
Most Read: ഇന്ധന സെസ് വർധനവ്; പ്രതിഷേധം ശക്‌തം- യുഡിഎഫ് രാപ്പകൽ സമരം ഇന്ന്