തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള പ്രശ്‌നങ്ങളിൽ പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ചു നാളെ രാവിലെ 10 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് സമരം ക്രമീകരണം.
തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിലും മറ്റ് ജില്ലകളിൽ കളക്‌ട്രേറ്റിന് മുന്നിലുമാണ് സമരം നടത്തുക. സംസ്‌ഥാനതല ഉൽഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോഴിക്കോട്ട് നിർവഹിക്കും. തൃശൂരിൽ രമേശ് ചെന്നിത്തലയും സെക്രട്ടറിയേറ്റിന് മുന്നിൽ യുഡിഎഫ് കൺവീനർ എംഎം ഹസനും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും മറ്റു ജില്ലകളിൽ വിവിധ നേതാക്കളും സമരത്തിന് നേതൃത്വം നൽകും.
അതേസമയം, വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം ഉള്ളതിനാലും, കണ്ണൂർ ജില്ലയിൽ മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം ഉള്ളതിനാലും ജില്ലകളിലെ രാപ്പകൽ സമരം മറ്റൊരു ദിവസമായിരിക്കും നടക്കുക. അതിനിടെ, പാലക്കാട് ജില്ലയിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിന്റെ ഭാഗമായി ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പ്രശോഭ്, സദ്ദാം ഹുസൈൻ, വിനോദ് ചെറാട്, ദീപക് പിഎസ്, പിഎസ് വിപിൻ, അരുൺ പ്രസാദ്, ഇഖ്ബാൽ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. ഇന്ധന സെസ് ഉൾപ്പടെ വർധിപ്പിച്ചതിൽ സംസ്‌ഥാനത്തുടനീളം കോൺഗ്രസിന്റെ നേതൃത്വത്തിൽ സമര പരിപാടികൾ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായാണ് ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത്.
Most Read: രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും