തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് കുറക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ചു പ്രതിപക്ഷം. ഇന്ധന സെസിനെതിരെ ഇന്ന് പ്രതിപക്ഷ അംഗങ്ങൾ നടന്നുകൊണ്ട് പ്രതിഷേധിക്കും. രാവിലെ 8.15ന് എംഎൽഎമാർ സഭാ മന്ദിരത്തിലേക്ക് പ്രതിഷേധ സൂചകമായി നടന്നു വരും. സഭയിൽ ചോദ്യോത്തര വേള മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങും.
സഭ സ്‌തംഭിപ്പിക്കാനാണ് ശ്രമം. അതേസമയം, സഭാ കവാടത്തിൽ നാല് എംഎൽഎമാരുടെ സത്യഗ്രഹ സമരം തുടരുകയാണ്. ഇതിനിടയിലാണ് സഭക്ക് പുറത്തേക്കും യുഡിഎഫ് സമരം ശക്‌തിപ്പെടുത്തുന്നത്. സർക്കാരിന്റെ കെടുകാര്യസ്‌ഥതയും അനാസ്‌ഥയും ജനങ്ങളിൽ എത്തിക്കുന്നതിനുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. ഈ മാസം 13, 14 തീയതികളിൽ എല്ലാ ജില്ലകളിലും യുഡിഎഫ് രാപ്പകൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭയിലും വിട്ടുവീഴ്‌ച ഇല്ലാത്ത നിലപാടുമായി മുന്നോട്ട് പോകും.
അതേസമയം, കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് വർധനവിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയത്. വർധിപ്പിച്ച നികുതി നിർദ്ദേശങ്ങളിൽ ഇളവില്ല. അധിക വിഭവ സമാഹരണത്തിലും മാറ്റമില്ലെന്നും നിയമസഭയിലെ ബജറ്റിൻമേലുള്ള പൊതു ചർച്ചയിൽ ധനമന്ത്രി വ്യക്‌തമാക്കി.
Most Read: ‘ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ’; ‘ആലിംഗന ദിന’ത്തെ ട്രോളി വി ശിവൻകുട്ടി