ന്യൂഡെൽഹി: ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി ഡിസ്‌നിയും. ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്‌നി പ്ളസ് ഹോട്ട്‌സ്‌റ്റാറിൽ നിന്ന് 7000 തൊഴിലാളികളെ പിരിച്ചുവിടാനാണ് പദ്ധതിയിടുന്നത്. കമ്പനിയുടെ ചിലവ് ചുരുക്കി പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായി മാസ് മീഡിയ ആൻഡ് എന്റെർടൈൻമെന്റെ് കോൺഗ്‌ളോമർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഡിസ്‌നിയിൽ ഏകദേശം 190,000 ജീവനക്കാരുണ്ട്. കഴിഞ്ഞ നവംബറിൽ മുൻ സിഇഒ ബോബ് ചാപെക്കിൽ നിന്ന് റോബർട്ട് ഇഗർ സിഇഒയായി ചുമതലയേറ്റ ഉടൻ തന്നെ ചിലവ് ചുരുക്കൽ പദ്ധതിയെ കുറിച്ച് സൂചന നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്പനിയുടെ നാലു മാസത്തെ വരുമാനത്തെ കുറിച്ചുള്ള ഔദ്യോഗിക റിലീസ് അനുസരിച്ചു, കമ്പനി അതിന്റെ എതിരാളിയായ നെറ്റ്ഫ്ളിക്‌സിന് സമാനമായി വരിക്കാരുടെ വളർച്ചാ നിരക്കിൽ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഡിസ്‌നിക്ക് യുഎസിലും കാനഡയിലും മാത്രമായി 2,00,000 വരിക്കാർ മാത്രമാണുള്ളത്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 46.6 ദശലക്ഷമായി മാറി. അന്താരാഷ്ര തലത്തിൽ ഹോട്ട്‌സ്‌റ്റാർ ഒഴികെയുള്ള സ്ട്രീമിങ് സേവനങ്ങൾക്ക് 1.2 ദശലക്ഷം അംഗങ്ങളുടെ വർധനവും ഉണ്ടായിട്ടുണ്ട്. ഡിസ്‌നി പ്‌ളാറ്റ്‌ഫോമായ ഹുലു, ഇഎസ്‌പിഎൻ പ്ളസ് എന്നിവ വരിക്കാരുടെ നിരക്കിൽ മിതമായ മുന്നേറ്റമാണ് കൈവരിച്ചത്.
അതേസമയം, കമ്പനിയുടെ പിരിച്ചുവിടൽ ഏതൊക്കെ വകുപ്പുകളെ ബാധിക്കുമെന്നത് സംബന്ധിച്ച് സിഇഒ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 5.5 ബില്യൺ ഡോളറിൽ ചിലവ് ചുരുക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ചിലവ് ചുരുക്കലും തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കലും ഇത് നേടാൻ സഹായിക്കുമെന്ന് കമ്പനി സിഇഒ ഇഗർ പറഞ്ഞു. ”പിരിച്ചു വിടൽ തീരുമാനം നിസ്സാരമായി എടുക്കുന്നില്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരുടെ കഴിവുകളോടും അർപ്പണബോധത്തോടും എനിക്ക് വലിയ ബഹുമാനവും വിലമതിപ്പുമുണ്ട്”- ഇഗർ വ്യക്‌തമാക്കി.
Most Read: എസ്എസ്എൽവി ഡി2 വിക്ഷേപിച്ചു; ഭ്രമണപഥത്തിൽ എത്തുക മൂന്ന് ഉപഗ്രഹങ്ങൾ