കോഴിക്കോട്: സംസ്‌ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഒരാഴ്‌ചക്കിടെ കിലോയ്‌ക്ക് 50 രൂപയാണ് വർധിച്ചത്. വേനലിന്റെ വരവോടെ പ്രാദേശിക കോഴി ഫാമുകള്‍ അടച്ചുപൂട്ടിയതും പ്രതിസന്ധിക്ക് കാരണമായി എന്നാണ് വിലയിരുത്തൽ.
കോഴിക്കോട് ഒരാഴ്‌ച മുൻപ് വരെ കിലോക്ക് 180 രൂപ വിലയുണ്ടായിരുന്ന ബ്രോയിലര്‍ കോഴിയിറച്ചിയുടെ ഇന്നത്തെ വില 230 രൂപയാണ്. ലഗോണ്‍ വില 190 രൂപയായും സ്‌പ്രിംഗ് ചിക്കന് 210 രൂപയായും ഉയര്‍ന്നു.
അതേസമയം കാടയുടെ വിലയും മുകളിലോട്ട് തന്നെയാണ്. കാട വില ഒന്നിന് 20 രൂപ വീതമാണ് ഉയർത്തിയത്.
പ്രദേശിക കോഴിഫാമുകള്‍ പലതും നിർത്തിയതോടെ തമിഴ്നാട്ടിലെ ഫാമുകളെ മാത്രം ആശ്രയിക്കേണ്ടി വന്നതാണ് കോഴി വില കുതിച്ചുയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
വേനലിന്റെ തുടക്കത്തില്‍ തന്നെ കോഴിക്കോട് ജില്ലയില്‍ മാത്രം 191 പൗള്‍ട്രി ഫാമുകളാണ് അടച്ചു പൂട്ടിയത്. അയല്‍ സംസ്ഥാനത്ത് നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് വര്‍ധനയും വിലക്കയറ്റത്തിന് കാരണമായി. കോഴിവില കൂടിയതോടെ ഇറച്ചിക്ക് ആവശ്യക്കാർ കുറഞ്ഞതായും കച്ചവടക്കാർ പറയുന്നു.
Most Read: 24 മണിക്കൂറിനുള്ളിൽ 1,300 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; കേന്ദ്രം







































