കൊച്ചി: ദിവസങ്ങളായി കോഴിയിറച്ചിക്ക് അനിയന്ത്രിതമായ വിലക്കയറ്റമാണ് സംസ്‌ഥാനത്ത് ഉടനീളം അനുഭവപ്പെടുന്നത്. സംസ്‌ഥാനത്തിന് വെളിയിൽനിന്നുള്ള കോഴിഫാം ലോബിയാണ് വിലനിയന്ത്രണം കയ്യാളുന്നത്. യാതൊരു അടിസ്‌ഥാനവുമില്ലാതെ, കൃത്രിമമായി, മനുഷ്യത്വ വിരുദ്ധമായ രീതിയിലാണ് വിലക്കയറ്റം. ഇത് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവിനെത്തുടര്‍ന്ന് ഇരുത്തി ഭക്ഷണം നല്‍കിതുടങ്ങിയ ഹോട്ടലുടമകളാണ് ചിക്കന്റെ വിലവര്‍ദ്ധനവിനെ തുടര്‍ന്ന് വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്. മാസങ്ങളോളം അടച്ചിട്ടതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ചെറുകിട ഇടത്തരം ഹോട്ടല്‍ ഉടമകള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് ചിക്കന്റെ അനിയന്ത്രിതമായ വിലവര്‍ദ്ധനവ്.
ഉയര്‍ന്ന പാചകവാതക വില , ബാങ്ക് വായ്‌പാ കുടിശിക, അറ്റകുറ്റപണികള്‍, ഉയര്‍ന്ന വൈദ്യുതി നിരക്ക്, ലൈസന്‍സ് ഫീസ് തുടങ്ങിയവയെല്ലാം അതിജീവിച്ച് വരുമ്പോളാണ് ചിക്കന്റെ വിലവര്‍ദ്ധനവ് പുതിയ പ്രതിസന്ധിയായി മാറിയിരിക്കുന്നത്. ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലവര്‍ദ്ധനവ് വരുത്തിയാല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയും. ഇത് സംസ്‌ഥാനത്തെ ഹോട്ടലുകളെ വീണ്ടും അടച്ചിടലിലേക്ക് നയിക്കും.
സംസ്‌ഥാനത്തിന് പുറത്തുള്ള ചിക്കന്‍ ലോബി മനപ്പൂര്‍വ്വം കേരളത്തിനെ കൊള്ളയടിക്കുകയാണെന്ന് ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡണ്ട് പിസി ജേക്കബ് പറഞ്ഞു. ചിക്കന്റെ വില നിയന്ത്രിച്ച് സംസ്‌ഥാനത്തെ ചെറുകിട ഹോട്ടല്‍ ഉടമകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടരുതെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എജെ റിയാസ്, ട്രഷറര്‍ സിഎസ് അജ്‌മൽ എന്നിവരും ആവശ്യപ്പെട്ടു.
Most Read: റീ പോസ്‌റ്റുമോട്ടം വേണം; കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബങ്ങൾ