യാദ്ഗിര്‍: ബലാൽസംഗ ശ്രമം ചെറുത്ത യുവതിയെ ചുട്ടുകൊന്നു. കര്‍ണാടക യാദ്ഗിര്‍ ജില്ലയിലെ ശഹാന്‍പുരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 23കാരിയായ ബാലമ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത ഗ്രാമത്തിലെ ഗംഗപ്പയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്‌ച രാവിലെ ഭര്‍ത്താവ് പുറത്തുപോയ സമയത്താണ് ഗംഗപ്പ ബാലമ്മയെ ആക്രമിച്ചത്. ഉറങ്ങി കിടക്കുകയായിരുന്ന ബാലമ്മയെ ഇയാൾ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്തതോടെ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു.
ശബ്‍ദം കേട്ട് അയല്‍ക്കാർ ഓടിക്കൂടി തീകെടുത്തി ബാലമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ വെച്ച് പോലീസ് ബാലമ്മയുടെ മൊഴിയെടുത്തപ്പോഴാണ് കൊലപാതകി ആരെന്ന് വ്യക്‌തമായത്.
അതേസമയം ഗംഗപ്പ കുറെനാളായി ബാലമ്മയുടെ പിന്നാലെയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെയും ഇയാള്‍ ബാലമ്മയെ ആക്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഗ്രാമവാസികള്‍ ഇയാൾക്ക് താക്കീതും നല്‍കിയിരുന്നു.
Most Read: പ്രിയങ്ക അറസ്‌റ്റിൽ; സീതാപൂരിലെ പോലീസ് ഗസ്‌റ്റ് ഹൗസ് താൽക്കാലിക ജയിലാക്കി