ന്യൂഡെൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിനും അദ്ദേഹത്തിന്റെ പത്‌നിക്കും ആദരാഞ്‌ജലി അർപ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി എന്നിവർ ദുരന്തത്തിൽ മരണപ്പെട്ട സൈനികർക്ക് അനുശോചനം അറിയിച്ചു.
Gen Bipin Rawat was an outstanding soldier. A true patriot, he greatly contributed to modernising our armed forces and security apparatus. His insights and perspectives on strategic matters were exceptional. His passing away has saddened me deeply. Om Shanti. pic.twitter.com/YOuQvFT7Et
— Narendra Modi (@narendramodi) December 8, 2021
‘ബിപിൻ റാവത്ത് മികച്ചൊരു സൈനികനായിരുന്നു. ഒരു യഥാർഥ ദേശസ്‌നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളെയും നവീകരിക്കുന്നതിൽ വളരെയധികം സംഭാവനകൾ നൽകി. പ്രതിരോധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അറിവും ഉൾകാഴ്‌ചയും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്‌ടിക്കുന്ന വേദന വളരെ വലുതാണ്. ഇന്ത്യയുടെ ആദ്യത്തെ സംയുക്‌ത സേനാ മേധാവി എന്ന നിലയിൽ പ്രതിരോധ സേനകളുടെ പരിഷ്‌കരണം അടക്കം നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുമായി ജനറൽ റാവത്ത് സഹകരിച്ചു. കരസേനയിലെ ദീർഘകാലത്തെ പ്രവർത്തി പരിചയവുമായാണ് അദ്ദേഹം സംയുക്‌ത സേനാ മേധാവി സ്‌ഥാനത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല‘; പ്രധാനമന്ത്രി കുറിച്ചു.
അസാധാരണമായ ധീരതയും വീരത്വവും കൊണ്ടാകും ബിപിൻ റാവത്ത് തന്റെ സേവനകാലം അടയാളപ്പെടുത്തുകയെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. അങ്ങേയറ്റം ഞെട്ടിപ്പിക്കുന്ന ഒരു ദുരന്തമായിരുന്നു ഇതെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചു.
ഊട്ടിയ്‌ക്ക് സമീപം കുനൂരിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷമായിരുന്നു അപകടം. ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും അടക്കം 11 പേർക്കാണ് ജീവൻ നഷ്‌ടമായത്.
Also Read: ‘മോദി സർക്കാർ ഇന്ത്യയുടെ സ്വത്തുക്കൾ വിറ്റുതുലക്കുന്നു’; സോണിയ ഗാന്ധി