ന്യൂഡെൽഹി: മോദി സർക്കാർ ഇന്ത്യയുടെ സ്വത്തുക്കൾ വിറ്റുതുലക്കുകയാണെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു. കർഷകരോട് സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്നും ഒരു വർഷത്തിലേറെയായി തുടരുന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട കർഷകരെ ആദരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
“മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ ജീവൻ ബലിയർപ്പിച്ച 700 കർഷകരെ നമുക്ക് ആദരിക്കാം. കർഷകരോടും സാധാരണക്കാരോടും മോദി സർക്കാർ നിർവികാരതയോടെ ആണ് പെരുമാറുന്നത്,”- കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ അവർ പറഞ്ഞു
വിലക്കയറ്റം, പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങിയ വിഷയങ്ങളിലും സോണിയാ ഗാന്ധി സർക്കാരിനെ കടന്നാക്രമിച്ചു. “വിലക്കയറ്റം ഓരോ കുടുംബത്തിന്റെയും പ്രതിമാസ ബജറ്റിനെ ബാധിക്കുന്നു. സാധാരണക്കാർ കഷ്‌ടപ്പെടുകയാണ്,”- സോണിയ ആരോപിച്ചു.
മോദി സർക്കാർ ഇന്ത്യയുടെ ആസ്‌തികൾ വിൽക്കുകയാണ്. പൊതുമേഖലാ സ്‌ഥാപനങ്ങളെ സർക്കാർ തകർക്കുകയാണ്; ഓഹരി വിറ്റഴിക്കലിനെ കുറിച്ച് സംസാരിക്കവെ അവർ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ 100 പൊതുമേഖലാ സ്‌ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച നരേന്ദ്ര മോദി, സർക്കാരിന് ബിസിനസിൽ താൽപര്യമില്ലെന്നും പറഞ്ഞിരുന്നു.
അതേസമയം, അതിർത്തി പ്രശ്‌നങ്ങളിൽ പാർലമെന്റിൽ സമ്പൂർണ ചർച്ച വേണമെന്ന് സോണിയ ആവശ്യപ്പെട്ടു. 12 രാജ്യസഭാ എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടി അഭൂതപൂർവവും അസ്വീകാര്യവുമാണ്. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു,”- സോണിയ പറഞ്ഞു.
Most Read: ‘തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചു, കടുത്ത നിലപാടുമായി മുന്നോട്ട്’; റവന്യൂമന്ത്രി