ന്യൂഡെൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും. രാജസ്‌ഥാനിൽ നിന്നാകും സോണിയ രാജ്യസഭയിലേക്ക് മൽസരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഡെൽഹിയിലെ വീട്ടിൽ നിന്നും സോണിയ രാജസ്‌ഥാനിലേക്ക് അതിരാവിലെ പുറപ്പെട്ടതായാണ് വിവരം. ഈ മാസം 27നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.
തിങ്കളാഴ്‌ച രാത്രി ഡെൽഹിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മൽസരിക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുകുൾ വാസ്‌നിക്, കെസി വേണുഗോപാൽ ഉൾപ്പടെ ഉള്ളവർ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. ഇതോടെ പൊതുതിരഞ്ഞെടുപ്പിൽ സോണിയ മൽസര രംഗത്ത് ഉണ്ടാകില്ലെന്ന കാര്യം ഉറപ്പായി.
22 വർഷം കോൺഗ്രസ് അധ്യക്ഷ ആയിരുന്ന സോണിയ അഞ്ചുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജസ്‌ഥാനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പടെ 15 സംസ്‌ഥാനങ്ങളിൽ നിന്നുള്ള 56 പേരാണ് രാജ്യസഭയിൽ നിന്നും ഏപ്രിൽ മാസം വിരമിക്കുന്നത്. നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.
1964 മുതൽ 1967 വരെ രാജ്യസഭാ അംഗമായിരുന്ന ഇന്ദിരാഗാന്ധിക്ക് ശേഷം നെഹ്‌റു കുടുംബത്തിൽ നിന്നും രാജ്യസഭയിലേക്ക് എത്തുന്ന രണ്ടാമത്തെ വ്യക്‌തിയാണ് സോണിയ. ആരോഗ്യസ്‌ഥിതി കണക്കിലെടുത്താണ് സോണിയ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം വിട്ട് രാജ്യസഭയിലേക്ക് പോകുന്നത്.
Most Read| ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ പേരുമാറ്റം; ഇന്ദിരാഗാന്ധിയും നർഗീസ് ദത്തും പുറത്ത്