ന്യൂഡെൽഹി: മൂന്ന് സംസ്‌ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, അശോക് ചവാൻ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്‌ണവ്, എൽ മുരുഗൻ എന്നിവർ ഉൾപ്പടെ 56 സീറ്റുകളിലേക്കുള്ള 41 നേതാക്കളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
കോൺഗ്രസ്, സമാജ്‌വാദി എംഎൽഎൽമാർ ക്രോസ് വോട്ടിങ് ചെയ്യുമോ എന്ന ആശങ്കക്കിടയിലാണ് രാജ്യസഭയിൽ മൽസരം ഒരുങ്ങുന്നത്. ഉത്തർപ്രദേശിൽ ബിജെപി എട്ട് സ്‌ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. രണ്ടു പാർട്ടിയിലെയും എംഎൽഎമാർ പ്രതീക്ഷിച്ച പോലെ വോട്ട് രേഖപ്പെടുത്തുകയാണെങ്കിൽ ബിജെപിക്ക് ഏഴും സമാജ്‌വാദി പാർട്ടിക്ക് രണ്ടും അംഗങ്ങളെ വീതം എതിരില്ലാതെ അയക്കാൻ സാധിക്കും.
മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിങ്, മുൻ എംപി ചൗധരി തേജ്‌വിർ സിങ്, മുതിർന്ന സംസ്‌ഥാന നേതാവ് അമർപാൽ മൗര്യ, മുൻ മന്ത്രി സംഗീത ബാലവന്ത്, പാർട്ടി വക്‌താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധന സിങ്, മുൻ ആഗ്ര മേയർ നവീൻ ജെയ്ൻ എന്നിവരെയാണ് ബിജെപി മൽസരത്തിനായി നിർത്തിയിരിക്കുന്നത്. ഇതിന് പുറമെ ബിജെപി എട്ടാം സ്‌ഥാനാർഥിയായി സഞ്ജയ് സേത്തിനെ രംഗത്തിറക്കിയതോടെ ഒരു സീറ്റിൽ ശക്‌തമായ മൽസരമാണ് നടക്കുന്നത്.
സമാജ്‌വാദി പാർട്ടി ക്യാമ്പിൽ നിന്നുടെ ക്രോസ് വോട്ടിലൂടെ ഈ സീറ്റ് ഉറപ്പിക്കാൻ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. എസ്‌പിയുടെ പത്ത് എംഎൽഎമാർ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നതായി ബിജെപി അവകാശപ്പെട്ടിരുന്നു. എസ്‌പി നേതൃത്വം ഇത് നിഷേധിച്ചിട്ടുണ്ട്. എന്നാൽ, അഭ്യൂഹം ശരിവെച്ചുകൊണ്ട് എട്ട് എസ്‌പി എംഎൽഎമാർ അധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ അത്താഴവിരുന്നിലും യോഗത്തിലും പങ്കെടുത്തില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഇവർ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകിയേക്കും. അഭിനേത്രി ജയാ ബച്ചൻ, വിരമിച്ച ഐഎഎസ് ഓഫീസർ അലോക് രഞ്‌ജൻ, ദളിത് നേതാവ് ലാൽ സുമൻ എന്നിവരാണ് സമാജ്‌വാദി പാർട്ടിയുടെ സ്‌ഥാനാർഥികൾ.
Most Read| പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; തമിഴ്‌നാട്ടിലും പരിപാടികൾ