തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. രാവിലെ പത്തരയ്‌ക്ക് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. വിവിധ പദ്ധതികളുടെ ഉൽഘാടനത്തിന് ശേഷം ഉച്ചക്ക് 12 മണിയോടെ സെൻട്രൽ സ്‌റ്റേഡിയത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
ഉച്ചക്ക് 1.20ന് തമിഴ്‌നാട്ടിലേക്ക് പോകും. നാളെ ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് ഹെലികോപ്‌ടർ മാർഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 1.15ന് മഹാരാഷ്‌ട്രയിലേക്ക് പോകും. അതേസമയം, ഗഗൻയാൻ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ യാത്രികരുടെ പേര് വിവരങ്ങൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരം വിഎസ്‌എസ്‌സിയിൽ വെച്ച് മോദി ഗഗൻയാൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തും.
ബഹിരാകാശ സഞ്ചാരികളായി തിരഞ്ഞെടുക്കപ്പെട്ട നാല് പേർക്കും ആസ്ട്രനോട്ട് ബാഡ്‌ജുകളും സമ്മാനിക്കും. നാലുപേരും ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റുമാരാണ്. ഇതിൽ ഒരാൾ മലയാളിയാണ്. അതിനിടെ, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഏഴുമണി മുതൽ ഉച്ചയ്‌ക്ക് രണ്ടുമണിവരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് സെൻട്രൽ സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. അരലക്ഷം പേർ സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ ഗുണഭോക്‌താക്കളായവരും സമ്മേളനത്തിന് എത്തും.
സെൻട്രൽ സ്‌റ്റേഡിയത്തിൽ പ്രത്യേകം സജ്‌ജമാക്കിയ വേദിയിൽ രാവിലെ പത്തിന് സമ്മേളനം ആരംഭിക്കും. കെ സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രി വി മുരളീധരൻ, ദേശീയ നിർവാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പികെ കൃഷ്‌ണദാസ്, സംസ്‌ഥാന പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ, ജില്ലാ അധ്യക്ഷൻ വിവി രാജേഷ്, ദേശീയ, സംസ്‌ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!