ന്യൂഡെൽഹി: രാജ്യത്തെ 15 സംസ്‌ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒഴിവു വരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ്.
ഉത്തരപ്രദേശ്, മഹാരാഷ്‌ട്ര, ബിഹാർ, ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്‌ഥാൻ, കർണാടക, ഉത്തരാഖണ്ഡ്, ഛത്തീസ്‌ഗഡ്, ഒഡീഷ, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.
ഇതിൽ 13 സംസ്‌ഥാനങ്ങളിൽ നിന്നുള്ള 50 രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കും. രണ്ടു സംസ്‌ഥാനങ്ങളിൽ നിന്നുള്ള ബാക്കിയുള്ള ആറ് അംഗങ്ങൾ ഏപ്രിൽ മൂന്നിനും വിരമിക്കും. കേരളത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരൻ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ അടക്കമുള്ളവരുടെ കാലാവധിയും അവസാനിക്കുന്നുണ്ട്.
വി മുരളീധരൻ മഹാരാഷ്‌ട്രയിൽ നിന്നും ജെപി നദ്ദ ഹിമാചൽ പ്രദേശിൽ നിന്നുമുള്ള രാജ്യസഭാ അംഗങ്ങളാണ്. ഫെബ്രുവരി 15നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. അതത് സംസ്‌ഥാനങ്ങളിലെ നിയമസഭാകക്ഷി അംഗങ്ങൾക്കാണ് വോട്ടവകാശം.
Most Read| ‘നഷ്‌ടപ്പെട്ടത് മൂന്ന് സൈനികരെ, ശക്‌തമായി തിരിച്ചടിക്കും’; ജോ ബൈഡൻ