കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉൽഘാടനവും തറക്കല്ലിടലും നിർവഹിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിടാനും സാധ്യതയുണ്ട്.
ഉച്ചയ്ക്ക് 1.15ന് കലൂർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. 5500 കോടി രൂപ ചിലവിൽ ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ളാന്റിന് പ്രധാനമന്ത്രി തറക്കല്ലിടും. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളം- രാമനാട്ടുകര ആറുവരിപ്പാതയും ഉൽഘാടനം ചെയ്യും.
പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കേരളത്തിൽ നിർമിച്ച 23 റോഡുകളുടെ ഉൽഘാടനവും അമൃത ഭാരത സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ വികസിപ്പിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകളുടെ ഉൽഘാടനവും നിർവഹിക്കും. ഷൊർണൂർ- നിലമ്പൂർ റോഡ് റെയിൽപാത വൈദ്യുതവൽക്കരണ പദ്ധതി രാഷ്ട്രത്തിന് സമർപ്പിക്കും.
കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ളോട്ടിങ് സോളാർ പദ്ധതിക്കും തറക്കല്ലിടും. ഇന്ന് രാവിലെ 11.45ന് കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ 12.15ന് നാവിക ആസ്ഥാനത്ത് എത്തും. അവിടെ നിന്ന് റോഡ് മാർഗം 12.30ന് മറൈൻ ഡ്രൈവിലെത്തുന്ന അദ്ദേഹം ധീവര സഭയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തും.
2.15ന് സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉൽഘാടനം ചെയ്യും. 3.20ന് പ്രധാനമന്ത്രി മടങ്ങും. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണവും പാർക്കിങ് വിലക്കും ഏർപ്പെടുത്തി. ബസുകളടക്കം വഴിതിരിച്ച് വിടും. വൈകീട്ട് വരെ നിയന്ത്രണങ്ങൾ തുടരും.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം





































