അമ്പലവയൽ: എടയ്ക്കൽ ഗുഹയെ കുറിച്ചു പഠനം നടത്താൻ നിയോഗിച്ച വിദഗ്ധ സംഘം ഗുഹയിൽ സന്ദർശനം നടത്തി. നിലവിലെ എടയ്ക്കൽ ഗുഹയുടെ സ്ഥിതി വിലയിരുത്തുന്നതിനാണ് വിദഗ്ധ സമിതി ചെയർമാൻ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടർ ജനറൽ ഡോ. എംആർ രാഘവവാരിയരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഗുഹയിലെത്തി പരിശോധന നടത്തിയത്.
പഠനത്തിലൂടെ കണ്ടെത്തിയ വിവരങ്ങളും നിഗമനങ്ങളുമെല്ലാം ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് ഉടനെ സർക്കാരിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും എടയ്ക്കൽ ഗുഹയുടെ ഇനിയുള്ള സംരക്ഷണം അടക്കമുള്ളവ തീരുമാനിക്കുക. കഴിഞ്ഞ വർഷങ്ങളിലെ മഴക്കാലം എടയ്ക്കൽ ഗുഹയിൽ ആഘാതങ്ങളുണ്ടാക്കിയതായും പഠനങ്ങൾ വേണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരടക്കം രംഗത്തെത്തിയിരുന്നു.
തുടർന്നാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഗുഹയുടെ നിലവിലെ അവസ്ഥ നേരിട്ട് മനസിലാക്കുന്നതിനും തുടർന്ന് പരിപാലനത്തിന് എന്തെല്ലാം തുടർ നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശവും നൽകുന്നതിനാണ് സംഘമെത്തിയത്. രാവിലെ ഒൻപതരയോടെ എത്തിയ സംഘം ഉച്ചവരെ എടയ്ക്കൽ ഗുഹയിലെ പഠനത്തിനും വിലയിരുത്തലുകൾക്കുമായി സമയം ചെലവഴിച്ചു. എഴുത്തുകളും ചിത്രങ്ങളുമെല്ലാം സമിതി പരിശോധന വിധേയമാക്കി.
തുടർന്ന് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മല, സമീപത്തെ പൊൻമുടിക്കോട്ട, ഫാന്റം റോക്ക്, ജില്ലയിലെ പഴയ ചരിത്ര വസ്തുക്കൾ സൂക്ഷിക്കുന്ന അമ്പലവയലിലെ മ്യൂസിയം എന്നിവിടങ്ങളിലും സന്ദർശനം നടത്തിയാണ് സംഘം മടങ്ങിയത്.
Also Read: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യം; പി സതീദേവി







































