മലപ്പുറം: വന്യമൃഗ ശല്യത്തിനെതിരായ പോരാട്ടം കേരളത്തിൽ തുടങ്ങണമെന്ന് പിവി അൻവർ എംഎൽഎ. ഇതിന്റെ നേതൃത്വം യുഡിഎഫ് ഏറ്റെടുക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. യുഡിഎഫിന് അധികാരത്തിൽ തിരിച്ചെത്താൻ ഈ ഒരു വിഷയം മാത്രം മതി. 63 മണ്ഡലങ്ങളിലെയും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിതെന്നും നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വരണമെന്ന് തുറന്നടിച്ച അൻവർ, എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടെയെന്നും വ്യക്‌തമാക്കി. താൻ യുഡിഎഫിന്റെ ഔദ്യോഗിക ഭാഗമാകണോ എന്ന് യുഡിഎഫ് നേതൃത്വമാണ് ചിന്തിക്കേണ്ടത്. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഫോണിൽ സംസാരിച്ചു. സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും.
ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാൻ അൻവർ പാണക്കാട് എത്തും. രാവിലെ സാദിഖലി തങ്ങളെ ഫോണിൽ വിളിച്ച അൻവർ, അറസ്‌റ്റ് സമയത്ത് നൽകിയ പിന്തുണയ്‌ക്ക് നന്ദി അറിയിച്ചിരുന്നു. സന്ദർശന വേളയിൽ പികെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്‌ച നടത്തും. പിന്നാലെ മറ്റു യുഡിഎഫ് നേതാക്കളെയും കാണാനാണ് അൻവറിന്റെ നീക്കം.
യുഡിഎഫിൽ എനിക്ക് ഒരു സ്‌ഥാനവും വേണ്ടെന്നും ഒരു പ്രവർത്തകനായാൽ മതിയെന്നുമാണ് അൻവറിന്റെ വാക്കുകൾ. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് നേരിട്ട് കത്ത് നൽകുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ച് കൂടെ നിൽക്കും. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടെ എന്നായിരുന്നു വാർത്താസമ്മേളനത്തിൽ അൻവറിന്റെ പ്രതികരണം.
വന്യജീവി ആക്രമണം രാഷ്‌ട്രീയ വിഷയമാക്കിയ അൻവർ, വനഭേദഗതി നിയമത്തിനെതിരെ ശക്‌തമായ സമരം നടത്തുമെന്നും അറിയിച്ചു. പോരാട്ടത്തിന് യുഡിഎഫ് പിന്തുണ നൽകണം. യുഡിഎഫ് തന്റെ കൂടെ നിൽക്കുകയാണെങ്കിൽ പൂർണമായും സഹകരിക്കും. സിപിഎം മുൻ നേതാക്കൾ തന്റെ ഒപ്പം വരുമെന്ന് പറഞ്ഞപ്പോഴാണ് എന്നെ അറസ്‌റ്റ് ചെയ്‌തത്.
യുഡിഎഫിനെ ശക്‌തിപെടുത്താൻ പുറത്ത് ആളുകൾ ഉണ്ട്. ആർഎസ്എസ്-സിപിഎം നെക്‌സസ് കേരളത്തിലുണ്ട്. ന്യൂനപക്ഷങ്ങളെ പറ്റിക്കുന്നു. അജിത് കുമാർ ആർഎസ്എസുമായി ഇടപെട്ടത് ഡെൽഹിയിൽ വെച്ചാണ്. പിണറായി സിപിഎമ്മിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും. തൊഴിലാളി സംഘടനകളെ പിണറായി തകർത്തു.
വനം വകുപ്പ് മന്ത്രി രാജി വെക്കുന്നതാണ് നല്ലത്. എന്തിനാണ് ഇങ്ങനെ തുടരുന്നത്? ഫോറസ്‌റ്റ് മാഫിയയുടെ തലവനാണ് വനം മന്ത്രി. വനമേഖലയിലെ ജനങ്ങൾക്ക് കിട്ടേണ്ട പണം വനം വകുപ്പ് ഉദ്യോഗസ്‌ഥർ കട്ടെടുക്കുന്നു. വനം ഭേദഗതി നിയമത്തിൽ ജനങ്ങളുടെ അഭിപ്രായം തേടിയില്ല. കേരള കോഗ്രസടക്കം പ്രതികരിച്ചില്ല. എൽഡിഎഫിൽ നിൽക്കുന്ന സമയത്ത് ഞാൻ നിയമപോരാട്ടം തുടങ്ങിയതാണെന്നും അൻവർ കൂട്ടിച്ചേർത്തു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും