തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഡെൽഹിലേക്ക് പുറപ്പെട്ട ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ മൂന്നുദിവസം ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായി ശ്രീലേഖ വ്യക്തമാക്കി.
അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്ന് മാറിനിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ”വീട്ടിൽ പ്രായമായ അമ്മയുണ്ട്. ഒപ്പം കൗൺസിലറുടെ ജോലികളുമുണ്ട്. ട്രെയിൻ യാത്രയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചപ്പോൾ പകരം വിമാന യാത്ര പാർട്ടി നിർദ്ദേശിച്ചു. എന്നാൽ, പണം അനാവശ്യമായി പാർട്ടി ചിലവാക്കേണ്ട എന്നുകരുതി നിരസിച്ചു”- ശ്രീലേഖ പറഞ്ഞു.
അതേസമയം, ട്രെയിൻ യാത്രയ്ക്ക് എത്താതിരുന്നത് നീരസം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന റിപ്പോർട്ടുകൾ ശ്രീലേഖ തള്ളി. പൈസ അനാവശ്യമായി ചിലവാക്കുന്നതിൽ മടിയുള്ള വ്യക്തിയാണ് താനെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പണം കുറച്ചുമാത്രമാണ് ചിലവാക്കിയതെന്നും ശ്രീലേഖ പറഞ്ഞു.
അതേസമയം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മൽസരിക്കുമെന്ന അഭ്യൂഹങ്ങളും ശ്രീലേഖ തള്ളി. വരുന്ന അഞ്ചുവർഷവും കൗൺസിലറായി തുടരാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. തന്റെ തീരുമാനങ്ങളെല്ലാം പാർട്ടിയുടെ അറിവോടെയാണെന്നും ശ്രീലേഖ വ്യക്തമാക്കി.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ








































