വയനാട്: വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തി. മലപ്പുറത്തെ എടവണ്ണയിലും വയനാട് കൽപ്പറ്റയിലും ഉജ്വല സ്വീകരണമാണ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് നൽകിയത്. റോഡ് ഷോ ആയാണ് രാഹുൽ വേദിയിലേക്ക് എത്തിയത്. കെസി വേണുഗോപാൽ, വിഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
അതേസമയം, വയനാട്ടിലും റായ്ബറേലിയിലും ജയിച്ച സാഹചര്യത്തിൽ ഏത് മണ്ഡലം കൈവിടുമെന്ന സസ്പെൻസ് നിലനിർത്തിയിരിക്കുകയാണ് രാഹുൽ. വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന കൈയിൽ പിടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.
”ഭരണഘടനയുടെ പോരാട്ടമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ നടന്നത്. ഈ രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. കേരളത്തിലെ ജനങ്ങൾക്ക് കഥകളി ആസ്വദിക്കാൻ സാധിക്കും, മലയാളം സംസാരിക്കാൻ സാധിക്കും, ഇഷ്ടമുള്ളത് ചെയ്യാൻ സാധിക്കും. ഈ അവകാശങ്ങളെ സംരക്ഷിക്കുന്നത് ഭാരതത്തിന്റെ ഭരണഘടനയാണ്”- രാഹുൽ പറഞ്ഞു.
”മോദിയോട് പരമാത്മാവ് സംസാരിക്കുന്നപോലെ എന്നോട് സംസാരിക്കാറില്ല. കാരണം, ഞാൻ സാധാരണ മനുഷ്യനാണ്. ജനങ്ങളാണ് എന്റെ ദൈവം. പ്രധാനമന്ത്രിക്ക് എന്ത് ചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്. എനിക്ക് അങ്ങനെയല്ല. താൻ ജൈവികമായി ഉണ്ടായ ആളല്ലെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താൻ എടുക്കില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനം എടുക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, അദാനിയുടെയും അംബാനിയുടെയും തീരുമാനങ്ങളാണ് ഈ വിചിത്രമായ പരമാത്മാവ് എടുക്കുന്നത്. പരമാത്മാവ് പറഞ്ഞതിനനുസരിച്ച് ആദ്യം വിമാനത്താവളങ്ങളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്ക് അംബാനിക്കും കൊടുത്തു”- രാഹുൽ പരിഹസിച്ചു.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ