വയനാട്: വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. മലപ്പുറം ജില്ലയിലും കൽപ്പറ്റയിലുമായിക്കും രാഹുൽ വോട്ടർമാരെ കാണുക. രാഹുൽ പോയാൽ പകരം ആരുവരുമെന്നാണ് ആകാംക്ഷ. സിറ്റിങ് മണ്ഡലമായ വയനാട് ഒഴിവാക്കി റായ്ബറേലി നിലനിർത്താനാണ് നിലവിലെ ധാരണ.
വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥിയെ കുറിച്ച് മുന്നണിയിൽ ചർച്ച കൊഴുക്കുന്നുണ്ട്. ഔദ്യോഗികമായി ഒരു ചർച്ചയും തൽക്കാലം വേണ്ടാ എന്ന നിലപാടിലാണ് നേതൃത്വമെങ്കിലും പല കോണുകളിൽ നിന്ന് പല പേരുകളാണ് ഉയർന്നുവരുന്നത്. എംഎം ഹസൻ മുതൽ വിടി ബൽറാം വരെയുള്ളവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്.
നാളെ രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുന്ന വേളയിൽ മണ്ഡലം ഒഴിയുമെന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 17ന് രാജി സമർപ്പിക്കും. ആറു മാസത്തിനുള്ളിലായിരിക്കും ഉപതിരഞ്ഞെടുപ്പ്. അതിനാൽ തിരക്കിട്ട് സ്ഥാനാർഥി ചർച്ചകളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം.
വ്യക്തിപരമായി രാഹുലിന് വയനാട് വിടാൻ താൽപര്യമില്ലെന്നാണ് രാഹുലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. റായ്ബറേലിയിൽ മൽസരിക്കാൻ തീരുമാനം എടുത്തത് പോലും അവസാന നിമിഷത്തിലാണ്. അതും സോണിയാ ഗാന്ധിയുടെയും ഇന്ത്യാ സംഖ്യത്തിലെ മറ്റു മുന്നണി നേതാക്കൻമാരുടെയും നിർബന്ധപ്രകാരമാണെന്നും ഇവർ പറയുന്നു.
റായ്ബറേലിയിൽ വൻ ഭൂരിപക്ഷത്തോടെ രാഹുൽ ജയിച്ചതും ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപിയുടെ ശക്തി കുറഞ്ഞതും കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഊർജം പകരുന്നതാണ്. ആ സാഹചര്യത്തിൽ ഹിന്ദി ഹൃദയ ഭൂമിയിൽ നിന്ന് രാഹുൽ പ്രവർത്തനം ദക്ഷിണേന്ത്യയിലേക്ക് മാറ്റുന്നത് പാർട്ടിക്കും മുന്നണിക്കും ഗുണകരമല്ല എന്നതാണ് പൊതു വിലയിരുത്തൽ.
മറ്റു കക്ഷികൾ ഉൾപ്പടെ രാഹുൽ റായ്ബറേലിയിൽ തുടരണമെന്നാണ് താൽപര്യപ്പെടുന്നത്. അതിനാൽ വയനാട് ഒഴിയുക എന്നല്ലാതെ രാഹുലിന് മുന്നിൽ മറ്റു മാർഗങ്ങളില്ല. രാഹുൽ ഒഴിഞ്ഞാൽ പകരം പ്രിയങ്ക ഗാന്ധി മൽസരിക്കണമെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വം. എന്നാൽ, പ്രിയങ്കയ്ക്ക് വയനാട്ടിൽ മൽസരിക്കാൻ താൽപര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകൾ.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ