ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും കണ്ടത് വെറും ട്രെയിലർ മാത്രമാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഗുജറാത്തില ഭുജിൽ സൈനിക താവളം സന്ദർശിക്കുമ്പോഴായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
പാക്ക് ഭീകരവാദത്തെ തുടച്ചുനീക്കും. ഇപ്പോഴത്തേത് ട്രെയിലർ മാത്രമാണെന്നും ശരിയായ സമയം വരുമ്പോൾ മുഴുവൻ സിനിമയും ലോകത്തിന് മുന്നിൽ കാണിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. 23 മിനിറ്റിനുള്ളിൽ പാക്ക് താവളങ്ങളെ നശിപ്പിച്ച വ്യോമസേനയെ രാജ്നാഥ് സിങ് അഭിനന്ദിച്ചു. വ്യോമസേന നൽകിയ തിരിച്ചടി ലോകം മുഴുവൻ അറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഭീകര ക്യാമ്പുകൾ ആക്രമിക്കുക മാത്രമല്ല വ്യോമസേന ചെയ്തത്. ഭീകരവാദം ഇന്ത്യ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നുമുള്ള വ്യക്തമായ സന്ദേശമാണ് വ്യോമസേന നൽകിയത്. പാക്കിസ്ഥാന്റെ മണ്ണിലെ ഒമ്പത് ഭീകരതാവളങ്ങൾ നമ്മുടെ സൈന്യം എങ്ങനെ നശിപ്പിച്ചുവെന്ന് ലോകം മുഴുവൻ കണ്ടതാണെന്നും പാക്കിസ്ഥാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്റെ നിരവധി വ്യോമതാവളങ്ങൾ നശിപ്പിക്കപ്പെട്ടു. ബ്രഹ്മോസ് മിസൈലിന്റെ ശക്തി പാക്കിസ്ഥാൻ തന്നെ അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ വ്യോമസേനയ്ക്ക് പാക്കിസ്ഥാന്റെ എല്ലാ കോണുകളിലും എത്താൻ കഴിയുമെന്ന് ഓപ്പറേഷൻ സിന്ദൂറിൽ തെളിയിക്കപ്പെട്ടുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.
അതേസമയം, രാജ്യാന്തര നാണയ നിധിയിൽ (ഐഎംഎഫ്) നിന്ന് പാക്കിസ്ഥാന് സാമ്പത്തിക സഹായം നൽകുന്നതിനെ രാജ്നാഥ് സിങ് വിമർശിച്ചു. പാക്കിസ്ഥാന് ലഭിക്കുന്ന മുഴുവൻ പണവും ഭീകര പ്രവർത്തനങ്ങളുടെ പ്രോൽസാഹനത്തിനായി വിനിയോഗിക്കുമെന്നതിനാൽ പാക്കിസ്ഥാന് അനുവദിച്ച ധനസഹായം കൈമാറുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് രാജ്നാഥ് സിങ് ഐഎംഎഫിനോട് ആവശ്യപ്പെട്ടു.
Most Read| തപാൽ വോട്ടുകളിൽ കൃത്രിമം; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്