ടെഹ്‌റാൻ: തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായി ഇറാൻ. ഇക്കാര്യം ഇറാൻ യുഎസിനെ അറിയിച്ചതായാണ് വിവരം. മേഖലയിൽ സൈനിക സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്‌ചാത്തലത്തിലാണ് ഇറാന്റെ പുതിയ നീക്കം.
ഇറാനുമേലുള്ള ഉപരോധങ്ങൾ യുഎസ് പിൻവലിക്കാൻ തയ്യാറായാൽ വിട്ടുവീഴ്‌ചയ്‌ക്ക് ഒരുക്കമാണെന്നാണ് ഇപ്പോൾ ഇറാന്റെ നിലപാട്. സാമ്പത്തിക ഉപരോധങ്ങൾ നീക്കാൻ തയ്യാറായാൽ മാത്രമേ ചർച്ചകൾ സാധ്യമാകൂ എന്നും ഇറാൻ വ്യക്‌തമാക്കിയിട്ടുണ്ട്. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇറാന്റെ ഉപവിദേശകാര്യ മന്ത്രി മജീദ് തക്‌ത് റവഞ്ചി ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ആണവ കരാറിൽ എത്തുന്നതിന് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ആത്‌മാർഥമായ നീക്കമാണ് ഇനി വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 60% വരെ സമ്പുഷ്‌ടീകരിച്ച യുറേനിയം ശേഖരം കുറയ്‌ക്കാൻ തയ്യാറാണെന്നും ഇത് വിട്ടുവീഴ്‌ചയ്‌ക്ക് സന്നദ്ധമാണെന്നതിന് തെളിവാണെന്നും അദ്ദേഹം വാദിച്ചു. ചർച്ചകൾക്ക് തയ്യാറാണെങ്കിലും ചില കാര്യങ്ങളിൽ വിട്ടുവീഴ്‌ചയില്ലെന്ന് ഇറാൻ വ്യക്‌തമാക്കിയിട്ടുണ്ട്.
യുറേനിയം സമ്പുഷ്‌ടീകരണം പൂർണമായും നിർത്തലാക്കണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മജീദ് വ്യക്‌തമാക്കിയിട്ടുണ്ട്. സമാധാന ആവശ്യത്തിനായുള്ള യുറേനിയം സമ്പുഷ്‌ടീകരണം തങ്ങളുടെ അവകാശമാണെന്നാണ് ഇറാന്റെ നിലപാട്. ഇതിന് പുറമെ മിസൈൽ പദ്ധതി ചർച്ചകളുടെ ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രതിരോധശേഷി ഇല്ലാതാക്കുന്ന ഒരു കരാറിനും തയ്യാറല്ലെന്നും അദ്ദേഹം വിശദമാക്കി.
ഫെബ്രുവരി ആദ്യം ഒമാനിൽ നടന്ന പരോക്ഷ ചർച്ചകൾക്ക് ശേഷം, രണ്ടാംവട്ട ചർച്ചകൾ വരും ദിവസങ്ങളിൽ ജനീവയിൽ നടക്കും. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Most Read| ശബരിമല യുവതീ പ്രവേശനം; ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും







































