ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയതിന് പിന്നാലെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടിയാണെന്നും അതില്‍ തെറ്റില്ലെന്നുമുള്ള വിവാദ പ്രസ്‌താവനയുമായി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും ടിക്കായത്ത് പറഞ്ഞു.
‘ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ക്ക് മുകളിലൂടെ കാര്‍ കയറ്റിയതിനേ തുടര്‍ന്ന് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടി മാത്രമാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ ഞാന്‍ കുറ്റക്കാരായി കണക്കാക്കുന്നില്ല.’- മറ്റ് കര്‍ഷക സംഘടനാ നേതാക്കള്‍ക്കൊപ്പം ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാകേഷ് ടിക്കായത്ത് പറഞ്ഞു.
ലഖിംപൂര്‍ സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് ടിക്കായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ‘കഠിനഹൃദയര്‍’ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ടിക്കായത്തിന്റെ പരാമര്‍ശം. മനുഷ്യരെ ചതച്ചു കൊല്ലുന്നവര്‍ മനുഷ്യരാകാന്‍ വഴിയില്ല അവര്‍ കഠിന ഹൃദയരാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഒക്‌ടോബർ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂര്‍ സംഘര്‍ഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ മന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഇതില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റു നാലുപേരും മരിച്ചു.
Entertainment News: ‘ഭക്ഷകരു’; ജല്ലിക്കട്ട് കന്നഡ റീമേക്ക് ട്രെയ്‌ലര്‍ കാണാം








































