ന്യൂഡെൽഹി: ജമ്മുവിലെ റിയാസി ഭീകരാക്രമണത്തിൽ പാക് ബന്ധം സംശയിച്ച് പോലീസ്. അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. കേസിൽ ആറുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാ സേന മേഖലയിൽ തിരച്ചിൽ തുടരുകയാണ്.
വനമേഖലയിലടക്കം തിരച്ചിൽ നടക്കുകയാണ്. മുഖംമൂടി ധരിച്ച മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റവരുടെ മൊഴി. പാക് സംഘടനകളുമായി ബന്ധമുള്ള ഭീകരരാണ് ഇവരെന്നാണ് സുരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. എൻഐഎ, ഫൊറൻസിക് സംഘം ഇന്ന് രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി.
അതിനിടെ, മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ സമയത്ത് നടന്ന ഭീകരാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി വിവരങ്ങൾ തേടിയതായും കർശന നടപടിക്ക് നിർദ്ദേശം നൽകിയതായും ജമ്മു കശ്മീർ ലഫ്. ഗവർണർ അറിയിച്ചു. വനമേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കാനാണ് സൈന്യത്തിന് നൽകിയ നിർദ്ദേശം.
കശ്മീരിലെ റിയാസി ജില്ലയിലാണ് കഴിഞ്ഞ ദിവസം ഭീകരാക്രമണം ഉണ്ടായത്. തീർഥാടകരുടെ വാഹനത്തിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പത്ത് പേരാണ് മരിച്ചത്. ഇവരെല്ലാം യുപി സ്വദേശികളാണ്. അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പടെ നാലുപേർ മരിച്ചത് വെടിയേറ്റാണ്.
Most Read| തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കൽ; സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്