2050 ആകുമ്പോഴേക്കും ഇന്ത്യയിൽ 44 കോടിയിലധികം പേർ അമിതവണ്ണം ഉള്ളവരായിരിക്കുമെന്ന് പഠനം. ദ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 21ആം നൂറ്റാണ്ടിന്റെ പകുതിയാകുമ്പോഴേക്ക് ഇന്ത്യയിൽ ഏകദേശം 21.8 കോടി പുരുഷൻമാരും 23.1 കോടി സ്‌ത്രീകളും അമിതവണ്ണം ഉള്ളവരായിരിക്കുമെന്ന് പറയുന്നത്.
അതായത് രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളും അമിതഭാരക്കാരാകും. റിപ്പോർട് പ്രകാരം, 15നും 24നുമിടയിൽ പ്രായമുള്ള യുവാക്കൾക്കിടയിലാണ് അഭിതഭാരം വർധിക്കുകയെന്ന് പറയുന്നു. 1990ലെ കണക്കുപ്രകാരം 0.4 കോടി ആളുകളായിരുന്നു അമിതഭാരം ഉള്ളവർ. പിന്നീട് 2021ൽ ഇത് 1.68 കോടിയായി മാറി.
എന്നാൽ, 2050 ആകുമ്പോൾ 440 ദശലക്ഷത്തിലധികമായി മാറുമെന്നാണ് ഐസിഎംആർ ഉൾപ്പടെ ഭാഗമായ പുതിയ പഠനം പറയുന്നത്. ഇതിനുപുറമെ അമിതഭാരം വർധിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അർബുദം എന്നിവയ്‌ക്കുള്ള സാധ്യത കൂടുതലാക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമിതഭാരം വർധിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ‘മൻ കി ബാത്ത്’ പരിപാടിയിൽ അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്‌തിപ്പെടുത്തുന്നതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയിരുന്നു.
ഭക്ഷണത്തിൽ എണ്ണ കുറയ്‌ക്കുന്നതിനും അമിതവണ്ണം കൈകാര്യം ചെയ്യുന്നതിനായുള്ള അവബോധം പ്രചരിക്കുന്നതിനുമായി വിവിധ മേഖലകളിൽ നിന്നുള്ള പത്തുപേരെ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്‌തിരുന്നു. നടൻ മോഹൻലാൽ, ഗായിക ശ്രേയ ഘോഷാൽ, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല, ഭോജ്‌പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിങ് ചാംപ്യൻ മനു ഭാക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്‌ഥാപകനായ നന്ദൻ നിലേകനി, നടൻ ആർ മാധവൻ, എംപി സുധാമൂർത്തി എന്നിവരാണ് പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്‌ത വ്യക്‌തികൾ.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ