തിരുവനന്തപുരം: മഹാത്‌മാ ഗാന്ധി സർവകലാശാലയിൽ സമരം നടത്തുന്ന ദളിത് വിദ്യാർഥിനി ദീപ പി മോഹനന് പിന്തുണ അറിയിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. ആരോപണ വിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ സർവകലാശാലയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതിന് സാങ്കേതിക തടസമുണ്ടെങ്കിൽ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി നിലപാട് വ്യക്‌തമാക്കിയത്.
ആരോപണ വിധേയനായ അധ്യാപകന്റെ കാര്യത്തിൽ ദീപ പി മോഹനൻ ആവശ്യപ്പെട്ട നടപടിയെടുക്കാൻ സർവകലാശാല തടസമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയത്. യാതൊരുവിധ മാനസിക പ്രയാസത്തിനോ സാങ്കേതിക തടസങ്ങൾക്കോ ഇടവരുത്താതെ ദീപയ്‌ക്ക് ഗവേഷണം പൂർത്തിയാക്കാൻ വേണ്ട സംവിധാനങ്ങൾ നൽകുകയും ഒപ്പം ഗൈഡായി പ്രവർത്തിക്കാമെന്ന് വൈസ് ചാൻസലർ ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു. വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ ആകുലതയുണ്ടെന്നും വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ കാര്യങ്ങൾ സർവകലാശാലയുടെ വിശദീകരണം കിട്ടിയാലുടനെ ചെയ്യുമെന്നും മന്ത്രി കുറിപ്പിൽ വ്യക്‌തമാക്കി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
എംജി സർവ്വകലാശാലയിൽ ദളിത് വിദ്യാർഥിനിയായ ദീപ പി മോഹനൻ നടത്തിവരുന്ന നിരാഹാരസമരവുമായി ബന്ധപ്പെട്ടുകൊണ്ട്, വിദ്യാർഥിനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങൾ കണ്ട് സർവ്വകലാശാലാ അധികൃതർ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. ഒരു വിധ മാനസികപ്രയാസത്തിനോ സാങ്കേതിക തടസങ്ങൾക്കോ ഇടവരുത്താതെ ദീപയ്‌ക്ക് ഗവേഷണം പൂർത്തിയാക്കാൻ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി-ലാബ്-ഹോസ്‌റ്റൽ സംവിധാനങ്ങളുൾപ്പെടെ എല്ലാ പശ്‌ചാത്തല സൗകര്യങ്ങളും നൽകാമെന്നും താൻതന്നെ ഗൈഡായി പ്രവർത്തിക്കാമെന്നും വൈസ് ചാൻസലർ ഉറപ്പുകൊടുക്കുകയും, ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
എന്നാൽ, ആരോപണ വിധേയനായ അധ്യാപകന്റെ കാര്യത്തിൽ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാൻ സർവ്വകലാശാല തടസമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നത്. ഹൈക്കോടതിയും പട്ടികവർഗ കമ്മീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയിൽ. ഇവകൂടി പരിഗണിച്ച് വിദ്യാർഥിനിയുടെ പരാതി സർവ്വകലാശാല എത്രയും പെട്ടെന്നു തീർപ്പാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.
ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ എന്താണ് സർവ്വകലാശാലയ്‌ക്ക് തടസമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതിക തടസമുണ്ടെങ്കിൽ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാനും സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ സർക്കാരിന് ഉത്ക്കണ്‌ഠയുണ്ട്. വ്യക്‌തിപരമായും ആകുലതയുണ്ട്. വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കാൻ വേണ്ടത് സർവ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണ വിധേയനായ അധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകും.
ഇതൊരുറപ്പായെടുത്ത് സമരത്തിൽനിന്നു പിൻമാറണമെന്ന് വിദ്യാർഥിനിയോട് അഭ്യർഥിക്കുന്നു. കൊറോണ ബാധിതയായി ആശുപത്രിയിൽ ആയതിനാലാണ് ദീപയെ നേരിട്ട് കാണാൻ വരാത്തത്.
Most Read: എലിപ്പനി; വേണം അതീവ ജാഗ്രത- ആരോഗ്യമന്ത്രി