തിരുവനന്തപുരം: എംജി സർവകലാശാല വൈസ് ചാൻസലറായി സാബു തോമസിന് പുനർനിയമനം നൽകണം എന്ന സർക്കാർ ആവശ്യം അംഗീകരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിന് മൂന്നംഗ പാനൽ ആവശ്യപ്പെട്ട് രാജ്ഭവൻ സർക്കാരിന് കത്ത് നൽകി. സാബു തോമസ് നാളെ വിരമിക്കാനിരിക്കെയാണ് രാജ്ഭവന്റെ നീക്കം.
കണ്ണൂർ വിസിയുടെ പുനർനിയമന കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതിനാലാണ് ഗവർണർ എംജിയിലെ പുനർനിയമനവും എതിർക്കുന്നതെന്നാണ് സൂചന. നാളെ വിരമിക്കുന്ന എംജി വിസി സാബു തോമസിന് പുനർനിയമനം നൽകണമെന്നാണ് സംസ്‌ഥാന സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടത്. സർക്കാർ ഗവർണർക്ക് കത്ത് നൽകുകയായിരുന്നു.
എംജി സർവകലാശാല ചട്ടപ്രകാരം പുനർനിയമനത്തിന് സാധുതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗവർണർക്ക് കത്ത് നൽകിയത്. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാതെ നിയമനത്തിന് ഗവർണർ മൂന്നംഗ പാനൽ ആവശ്യപ്പെടുകയായിരുന്നു.
പിരിച്ചു വിടലിന് ഗവർണർ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളാണ് ഡോ. സാബു തോമസ്. പിന്നാലെ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് സാബു തോമസിന് മറുപടി നൽകിയിരുന്നു. ഹിയറിങിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംജി വിസിയുടെ മറുപടി. ചട്ടങ്ങൾ പാലിച്ചു നടത്തിയ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശം ഇല്ലെന്ന് ചൂണ്ടിക്കാട്ടി സാബു തോമസ് കോടതിയേയും സമീപിച്ചിരുന്നു.
Most Read: സംസ്‌ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; വായ്‌പാ പരിധി വെട്ടിക്കുറച്ച് കേന്ദ്രം