തിരുവനന്തപുരം: സംസ്‌ഥാനത്തിന് എടുക്കാവുന്ന വായ്‌പാ പരിധി വൻതോതിൽ വെട്ടിക്കുറച്ച് കേന്ദ്രം. 32,500 കോടി രൂപ വായ്‌പയെടുക്കാൻ കഴിയുമെന്നാണ് നേരത്തെ കേന്ദം അറിയിച്ചിരുന്നത്. എന്നാൽ, 15,390 കോടി രൂപ വായ്‌പ എടുക്കാൻ മാത്രമാണ് അനുമതി നൽകിയത്. 17,110 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ, കേരളം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് സൂചന.
സംസ്‌ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്‌പാ പരിധി ഓരോ സാമ്പത്തിക വർഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സർക്കാർ നിശ്‌ചയിച്ചു നൽകും. കഴിഞ്ഞ വർഷം ഇത് 23,000 കോടി ആയിരുന്നു. അതായത് കഴിഞ്ഞ വർഷത്തെ കണക്ക് വെച്ച് നോക്കിയാൽ വീണ്ടും 7,610 കോടിയുടെ കുറവാണ് ഇക്കുറി ഉണ്ടായത്. കേന്ദ്രത്തിന്റെ പുതിയ തീരുമാനം സർക്കാരിന് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് വ്യക്‌തമാക്കി.
അതേസമയം, വായ്‌പ വെട്ടിക്കുറച്ചതിന്റെ കാരണം കേന്ദ്രം വ്യക്‌തമാക്കിയിട്ടില്ല. കിഫ്‌ബിയുടെ പേരിൽ എടുത്ത വായ്‌പകളുടെ പേരിലാണ് തുക വെട്ടിക്കുറച്ചതെന്നാണ് ലഭിക്കുന്ന വിവരം. കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും വഴിയെടുത്ത ലോണുകൾ കേരളത്തിന്റെ വായ്‌പാ പരിധിയിൽ നിന്ന് വെട്ടിക്കുറയ്‌ക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്‌തമാക്കിയിരുന്നു.
കേരള സർക്കാരിന്റെ സാമ്പത്തിക സ്‌ഥിതി മെച്ചപ്പെട്ടതായി സിഎജി റിപ്പോർട് പുറത്തുവന്നെങ്കിലും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും ക്ഷേമപെൻഷനുകളും പൂർണമായി നൽകാനായിട്ടില്ല. വായ്‌പാ പരിധി കുറച്ചത് സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ കൂടുതൽ പരുങ്ങലിലാക്കും.
Most Read: ഹെൽത്ത് കാർഡ്; പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി