തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് എതിരെ നടപടി ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു സംസ്‌ഥാനത്തെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങി ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിരുന്നു.
കാർഡ് ഇല്ലാത്തവർക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്‌ളിപ്പോ സ്‌റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ വിൽക്കാൻ പാടില്ലെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇവ പാലിക്കുന്നുണ്ടോ എന്നിവ ഉൾപ്പടെ അറിയാൻ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടന്നു വരികയാണ്.
ഇത് കൂടാതെയാണ് പ്രത്യേക പരിശോധന ആരംഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 606 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി. അതിൽ 101 സ്‌ഥാപനങ്ങളിൽ പോരായ്‌മകൾ കണ്ടെത്തിയിരുന്നു. ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ശക്‌തമായ പരിശോധന തുടരും. ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് എതിരെയും പാഴ്‌സലിൽ മുന്നറിയിപ്പോട് കൂടിയ സ്‌റ്റിക്കർ പതിപ്പിക്കാത്തവർക്ക് എതിരേയും കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
Most Read: ഡോ. വന്ദനയുടെ കൊലപാതകം; പോലീസ് തക്കസമയത്ത് ഇടപെട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ