ന്യൂഡെൽഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടറായ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെയും സംസ്‌ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. വന്ദനയുടെ കൊലപാതക സമയത്ത് പോലീസ് തക്കസമയത്ത് ഇടപെട്ടില്ലെന്നും, വന്ദനയ്‌ക്ക് ആവശ്യമായ ചികിൽസ ലഭിച്ചിട്ടില്ലെന്നും രേഖ ശർമ കുറ്റപ്പെടുത്തി.
വന്ദനയെ മണിക്കൂറുകൾ എടുത്താണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമിക്കപ്പെട്ട ആശുപതിയിൽ പ്രാഥമിക ചികിൽസ പോലും വന്ദനയ്‌ക്ക് നൽകിയിട്ടില്ല. ഇത്രയധികം ദൂരം വന്ദനക്ക് ചികിൽസ നൽകാൻ കൊണ്ടുപോയത് ആരുടെ തീരുമാനം ആയിരുന്നുവെന്നും അവർ ചോദിച്ചു. കേരളാ പോലീസിന് ആക്രമണത്തിൽ നിന്ന് ഒരു പെൺകുട്ടിയെ രക്ഷിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നും രേഖ ശർമ കുറ്റപ്പെടുത്തി.
വന്ദന ആക്രമിക്കപ്പെടുമ്പോൾ പോലീസ് ഇടപെട്ടതിലും പ്രശ്‌നങ്ങൾ ഉണ്ടെന്ന് രേഖ ശർമ ചൂണ്ടിക്കാട്ടി. വന്ദനയെ രക്ഷിക്കാൻ ഒരു ശ്രമവും ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടായില്ല. പരിക്കേറ്റ അക്രമിയെ നാലു പേർക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ല. വന്ദന രക്ഷപ്പെടുത്തണമെന്ന് അഭ്യർഥിച്ചിട്ടും ആരും സഹായിക്കാൻ ഉണ്ടായിരുന്നില്ലെന്നും രേഖ ശർമ പറഞ്ഞു.
ഡോ. വന്ദന കൊലക്കേസ് അന്വേഷണം തൃപ്‌തികരമല്ലെന്ന് മാതാപിതാക്കൾക്ക് പരാതിയുണ്ട്. സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്തുമായി കൂടിക്കാഴ്‌ച നടത്തുമെന്നും രേഖ ശർമ വ്യക്‌തമാക്കി. മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടു എന്നത് തെറ്റായ കാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഡോ. വന്ദനയുടെ കടുത്തുരുത്തിയിൽ വീട്ടിൽ രേഖ ശർമ സന്ദർശനം നടത്തിയിരുന്നു. വന്ദനയുടെ പിതാവ് കെജി മോഹൻദാസ്, അമ്മ വസന്തകുമാരി എന്നിവരുമായി അര മണിക്കൂറോളം കൂടിക്കാഴ്‌ച നടത്തി. സംസ്‌ഥാന സർക്കാരിന്റെ അന്വേഷണത്തിലെ അതൃപ്‌തി വന്ദനയുടെ പിതാവ് ദേശീയ വനിതാ കമ്മീഷനെ അറിയിച്ചതിനെ തുടർന്നായിരുന്നു സന്ദർശനം.
Most Read: മാതാപിതാക്കളെ നോക്കാൻ ജോലി രാജിവെച്ചു; മാസം 46,000 രൂപ മകൾക്ക് നൽകും