തിരക്കേറിയ ജീവിതത്തിലൂടെയാണ് ഇന്ന് നമ്മൾ ഓരോരുത്തരും കടന്നുപോയി കൊണ്ടിരിക്കുന്നത്. ഒന്നിനും സമയം തികയാത്തവരായി ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. സ്വന്തം കുടുംബത്തെയോ മാതാപിതാക്കളെയോ വേണ്ട രീതിയിൽ പരിചരിക്കാൻ പോലും ജോലി തിരക്കും മറ്റും കാരണം നമുക്ക് കഴിയാറില്ല.
മക്കളുടെ ജോലി തിരക്ക് കാരണം, മക്കളോടൊപ്പമുള്ള നല്ല നിമിഷങ്ങൾ പലപ്പോഴും വേണ്ടെന്ന് വെക്കുകയാണ് ചില മാതാപിതാക്കളും. എന്നാൽ, ഒരു യുവതി തന്റെ ജോലി എല്ലാം ഉപേക്ഷിച്ചു മുഴുവൻ സമയവും മാതാപിതാക്കളുടെ കൂടെ ചിലവഴിക്കുന്ന വാർത്തയാണ് ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഇതിന് മാതാപിതാക്കൾ അവൾക്ക് പ്രതിഫലവും നൽകി വരുന്നുണ്ട്.
ചൈനയിലെ നിയാനൻ എന്ന 40-കാരിയാണ് മുഴുവൻ സമയവും അച്ഛനും അമ്മയ്‌ക്കും ഒപ്പം നിൽക്കുന്നതിന് വേണ്ടി തന്റെ ജോലി രാജിവെച്ചത്. നിയാനൻ കഴിഞ്ഞ 15 വർഷമായി ഒരു ന്യൂസ് ഏജൻസിയിലാണ് ജോലി ചെയ്‌തിരുന്നത്. അമിത ജോലിഭാരം നിയാനനെ മാനസികമായും ശാരീരികമായും സമ്മർദ്ദത്തിൽ ആക്കുകയും തളർത്തുകയും ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ, ആ ജോലി അവർക്ക് മടുത്തിരുന്നു. അങ്ങനെയാണ് മാതാപിതാക്കൾ ജോലി ഉപേക്ഷിക്കാൻ പറഞ്ഞത്. സാമ്പത്തികമായി തങ്ങൾ സഹായിക്കാമെന്നും മാതാപിതാക്കൾ അവൾക്ക് ഉറപ്പ് നൽകി.
ഇതോടെ ജോലി രാജിവെച്ചു നിയാനൻ മാതാപിതാക്കളുടെ കൂടെ താമസിക്കാൻ തുടങ്ങി. അതിന്റ ഭാഗമായി എല്ലാ മാസവും മാതാപിതാക്കൾ തങ്ങളുടെ റിട്ടയർമെന്റ് അലവൻസിൽ നിന്നും ഏകദേശം 46,000 രൂപ മകൾക്ക് നൽകി തുടങ്ങി. തന്റെ പുതിയ ജോലി നിറയെ സ്‌നേഹം നിറഞ്ഞത് ആണെന്നാണ് നിയാനൻ പറയുന്നത്. രാവിലെ അച്ഛനും അമ്മയ്‌ക്കും ഒപ്പം ഡാൻസ് ചെയ്‌തുകൊണ്ടാണ് അവളുടെ ഒരു ദിവസം തുടങ്ങുന്നത്.
ഇരുവർക്കും ഒപ്പം ഗ്രോസറി ഷോപ്പിൽ പോകുകയും വൈകുന്നേരം അച്ഛനൊപ്പം ഡിന്നർ ഉണ്ടാക്കാൻ കൂടുകയും ഒക്കെ അവളുടെ പുതിയ ‘മുഴുവൻ സമയ മകൾ ജോലി’യുടെ ഭാഗമാണ്. അതുപോലെ ഇലക്‌ട്രോണിക്‌സ് സംബന്ധമായ എല്ലാ കാര്യങ്ങളും അവൾ നോക്കണം. കൂടാതെ, മുഴുവൻ സമയ ഡ്രൈവർ ആയിരിക്കണം. മാസത്തിൽ ഒന്നോ രണ്ടോ യാത്ര എങ്കിലും അച്ഛനും അമ്മക്കുമായി നടത്തണം.
അതേസമയം, ഈ ജീവിതത്തിൽ സന്തോഷം ഉണ്ടെങ്കിലും ചിലപ്പോൾ കൂടുതൽ പണം വേണമെന്ന തോന്നൽ ഉണ്ടാകുമെന്നും നിയാനൻ പറയുന്നു. എന്നാൽ, മകൾക്ക് യോജിക്കുന്നു എന്ന് തോന്നുന്ന ഒരു ജോലി കിട്ടിയാൽ എപ്പോൾ വേണമെങ്കിലും അതിന് പോകാമെന്നും അതുവരെ തങ്ങളോടൊപ്പം സമയം ചിലവഴിക്കൂ എന്നുമാണ് അവളുടെ മാതാപിതാക്കൾ പറയുന്നത്.
Most Read: ചുട്ടുപൊള്ളുന്ന ചൂട്; ചെരുപ്പ് വാങ്ങാൻ പണമില്ല- കുട്ടികളുടെ കാൽ പ്ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ഒരമ്മ