ഒരിക്കൽ കടലിന്റെ ആഴങ്ങളെ പേടിച്ച് തീരത്ത് പകച്ചുനിന്ന സാധാരണ വീട്ടമ്മ, ഇന്ന് 49ആം വയസിൽ ആഴക്കടൽ സ്‌കൂബ ഡൈവിങ്ങിലേക്ക് എത്തിയെങ്കിൽ അതിന് കാരണം ഒന്ന് മാത്രമാണ്. ആർക്കും തോൽപ്പിക്കാൻ കഴിയാത്ത നിശ്‌ചയദാർഢ്യവും മനോധൈര്യവും ആ വീട്ടമ്മയിൽ ഉണ്ടായിരുന്നു എന്നത്കൊണ്ട്.
സമുദ്ര മലിനീകരണത്തെ കുറിച്ചും പവിഴപ്പുറ്റുകളുടെ സംരക്ഷണത്തെ കുറിച്ചും അവബോധം വളർത്തുക എന്നത് തന്റെ ജീവിത ദൗത്യമായി കണ്ടു പ്രവർത്തിക്കുന്ന ഉമ മണിയെന്ന വീട്ടമ്മ ഏവർക്കും ഒരു മാതൃകയാണ്. ഇതിനായി ഇവർ സഞ്ചരിച്ച ദൂരം ഒരു ദശാബ്‌ദക്കാലമാണ്.
ചെന്നൈയിൽ ജനിച്ച് വളർന്ന ഉമ 2004ലാണ് മാലദ്വീപിലെത്തിയത്. കുട്ടിക്കാലം മുതൽ പെയിന്റിങ്ങിനോട് താൽപര്യമുണ്ടായിരുന്ന ഉമയ്‌ക്ക് പക്ഷേ പെയിന്റിങ് പ്രൊഫഷണലായി പഠിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇതോടെ സാധാരണ വീട്ടമ്മയായി ഉമയുടെ ജീവിതം കടന്നുപോയി. ഇതിനിടെ, 45ആം വയസിൽ കടലിന് അടിത്തട്ടിലെ പവിഴപ്പുറ്റുകളെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ഉമ കാണാനിടയായി.
പിന്നാലെയാണ് അവയെക്കുറിച്ച് കൂടുതൽ വായിക്കാനും അറിയാനും അവ വരയ്‌ക്കാനും പ്രദർശനങ്ങൾ നടത്താനുമൊക്കെ ഉമ തുടങ്ങിയത്. വായനയിലൂടെയും ചിത്രങ്ങളിലൂടെയും കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിടാനുള്ള ശ്രമത്തിലായിരുന്നു ഉമ പിന്നീട്. ഒടുവിൽ കടലിന്റെ ആഴങ്ങളിലേക്ക് ചാടാൻ ഭയന്ന് ഡൈവിങ് ബോർഡിന്റെ അരികിൽ വിറങ്ങലോടെ നിൽക്കുമ്പോൾ അത് തന്റെ ആദ്യത്തെയും അവസാനത്തെയും അവസരമാണെന്ന് ഉമ ഒരുനിമിഷം കണ്ണടച്ച് സ്വയം പ്രാർഥിച്ചിരിക്കാം.
ഇപ്പോൾ പിൻമാറിയാൽ ജീവിതകാലം മുഴുവൻ താൻ ഖേദിക്കേണ്ടി വരുമെന്ന ചിന്തയിൽ നിന്ന് അവരെടുത്ത തീരുമാനമാണ് ഉമയുടെ ജീവിതം മാറ്റിമറിച്ചത്. ഓരോ തവണയും കടലിൽ ഇറങ്ങുമ്പോൾ മാലിന്യ നിർമാർജനം, എണ്ണ ചോർച്ച, സംസ്‌കരിക്കാത്ത മലിനജലം, വിഷ രാസവസ്‌തുക്കൾ എന്നിവയാൽ പവിഴപ്പുറ്റുകൾ കാലാതീതമായി നശിച്ച് കൊണ്ടിരിക്കുകയാണെന്ന് ഉമ മനസിലാക്കാൻ തുടങ്ങുകയും അതിനെതിരെ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യണമെന്ന് ചിന്തിക്കുകയും ചെയ്‌തു.
അങ്ങനെയാണ് സ്‌കൂബ ഡൈവിങ്ങിലൂടെ ബോധവൽക്കരണം നടത്തുകയെന്ന ആശയത്തിലേക്ക് ഈ വീട്ടമ്മ എത്തിയത്. സ്‌കൂളുകളിലും കോളേജുകളിലും കോർപ്പറേറ്റ് ഓർഗനൈസേഷനുകളിലും കടൽ മലിനീകരത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തിവരികയാണ് ഉമ ഇപ്പോൾ. ഇന്ത്യയുടെ പവിഴ വനിതയെന്നാണ് ഉമ അറിയപ്പെടുന്നത്.
Most Read| കൊച്ചുമിടുക്കി ഫെസ്‌ലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്!