തീയാളുന്നയിടങ്ങളിൽ, ദുരന്തമേഖലകളിൽ എല്ലാം മാലാഖമാരായി ഇനിമുതൽ ഈ ‘ഫയർവിമൺ’ കൂടെയുണ്ടാകും. സംസ്‌ഥാനത്ത് ആദ്യമായി അഗ്‌നിരക്ഷാ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകളിൽ അഞ്ചുപേർ മലപ്പുറം അഗ്‌നിരക്ഷാ നിലയത്തിൽ ചുമതലയേറ്റു. സംസ്‌ഥാനത്തെ ആദ്യ വനിതാ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബാച്ചിലുള്ളവരാണിവർ.
നിലമ്പൂർ സ്വദേശിനി എസ് അനു, അരീക്കോട് സ്വദേശിനി എം അനുശ്രീ, മൂന്നിയൂർ സ്വദേശിനി പിപി വിജി, വേങ്ങര സ്വദേശിനി ടിപി ഹരിത, എടക്കര പാലേമാട് സ്വദേശിനി ശ്രുതി പി രാജു എന്നിവർക്കാണ് മലപ്പുറം സ്‌റ്റേഷനിൽ നിയമനം ലഭിച്ചത്. വിയ്യൂർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാദമിയിൽ ആറുമാസത്തെ കഠിനമായ പരിശീലനത്തിന് ശേഷമാണ് ഇവർ സേനയിലെത്തുന്നത്.
ഫയർ ഫൈറ്റിങ്, സ്‌കൂബ ഡൈവിങ്, നീന്തൽ, റോപ്പ് റെസ്‌ക്യൂ, മൗണ്ടനീയറിങ് തുടങ്ങിയ അടിസ്‌ഥാന പരിശീലനം ഇവർ പൂർത്തിയാക്കി കഴിഞ്ഞു. ഇനി വേണ്ടത് പ്രായോഗിക പരിശീലനമാണ്. ഇനിയുള്ള ആദ്യ ആറുമാസക്കാലം ഇവർക്ക് നിലയ പരിശീലനമാണ്.
ചാർജെടുത്ത് നാല് ദിവസത്തിനുള്ളിൽ രണ്ടു തീപിടിത്ത ദൗത്യത്തിൽ പങ്കെടുത്തെന്നാണ് അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിനി എം അനുശ്രീ പറയുന്നത്. പെൺകുട്ടികളെന്ന തരംതിരിവൊന്നും നേരിടുന്നില്ലെന്നാണ് അനുശ്രീയുടെ പക്ഷം. കൂടെയുള്ള മുതിർന്നവർ എല്ലാ കാര്യത്തിലും സഹായത്തിനുണ്ട്. എല്ലാ യാത്രകളിലും കൂടെ കൊണ്ടുപോവാനും അവർ ശ്രമിക്കുന്നുണ്ടെന്നും അനുശ്രീ പറഞ്ഞു.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ