കീവ്: യുക്രൈൻ-റഷ്യ യുദ്ധം തുടരുമ്പോൾ യുക്രൈന്റെ തലസ്ഥാന നഗരമായ കീവ് പൂർണമായും റഷ്യൻ സൈന്യം വളഞ്ഞു. കൂടാതെ കീവിലെ വ്യാപാര കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇർപിൻ നദിയുടെ തീരത്ത് റഷ്യൻ സൈന്യം ഇന്നലെ നടത്തിയ ആക്രമണങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.
സിറ്റോമറിൽ റഷ്യ ഇന്നലെ റോക്കറ്റ് ആക്രമണം നടത്തി. സപറോഷ്യയിൽ നാല് കുട്ടികൾക്ക് പരുക്കേൽക്കുകയും ചെയ്തു. രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. കൂടാതെ ഖഴ്സൺ നഗരത്തിലും റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
റഷ്യൻ അധിനിവേശത്തെ തുടർന്ന് മരിയുപോൾ നഗരം നിലവിൽ പൂർണമായും തകർന്നടിഞ്ഞ സ്ഥിതിയിലാണ്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. അതേസമയം ഖാർക്കീവിനടുത്ത് റഷ്യയുടെ റോക്കറ്റ് യുക്രൈൻ സൈന്യം വെടിവച്ചിട്ടതായി പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്കി വ്യക്തമാക്കി. സാധാരണക്കാരായ ജനങ്ങൾക്ക് മേൽ ആക്രമണം നടത്തുന്ന റഷ്യയുടെ നടപടി മനുഷ്യത്വരഹിതമാണെന്നും, റഷ്യൻ സൈനികർ ഹൃദയശൂന്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: കോവിഡ് കേസുകൾ ഉയരുന്നു; ഇന്ത്യയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകിയേക്കും







































