കീവ്: യുക്രൈനിലെ മെലിറ്റോപോള്‍ മേയറെ തടവിലാക്കിയ റഷ്യന്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധം കനക്കുന്നു. മെലിറ്റോപോള്‍ നിവാസികളാണ് റഷ്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്‌ച മേയര്‍ ഇവാന്‍ ഫെഡോറോവിനെ റഷ്യന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെ നഗരത്തില്‍ റഷ്യ പുതിയ മേയറെ നിയമിക്കുകയും ചെയ്‌തു.
സിറ്റി കൗണ്‍സില്‍ അംഗമായ ഗലീന ഡാനില്‍ചെങ്കോയാണ് മെലിറ്റോപോളിലെ പുതിയ മേയറെന്ന് സാപ്രോഷ്യ റീജിയണല്‍ അഡ്‌മിനിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ പറയുന്നു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാതെ മേയറായതിനാല്‍ ഗലീന ഡാനില്‍ചെങ്കോയെ ആക്റ്റിംഗ് മേയറെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
അതേസമയം റഷ്യ ഭീകരതയുടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണെന്ന് പ്രതികരിച്ച യുക്രൈന്‍ പ്രസിഡണ്ട് സെലന്‍സ്‌കി മേയറെ റഷ്യന്‍ സൈന്യം ഉടന്‍ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. മേയറെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി സെലന്‍സ്‌കി ഫ്രാന്‍സിനോടും ജര്‍മ്മനിയോടും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഞങ്ങളുടെ ആവശ്യം ന്യായമുള്ളതാണ്. ഞാന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഞങ്ങളുടെ ആളുകളെ മോചിപ്പിക്കാന്‍ ആവശ്യമായ എല്ലാവരുമായും ഞാന്‍ സംസാരിക്കും’, മേയറെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോയില്‍ സെലന്‍സ്‌കിവ്യക്‌തമാക്കി.
റഷ്യന്‍ സൈന്യം ആദ്യം പിടിച്ചെടുത്ത നഗരങ്ങളിലൊന്നാണ് തെക്ക്- കിഴക്കന്‍ യുക്രൈനിലെ മെലിറ്റോപോള്‍ നഗരം.
Most Read: മരച്ചീനിയിൽ നിന്ന് മദ്യം; നിയമഭേദഗതി ആവശ്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ







































