ന്യൂയോർക്ക്: റഷ്യയുടെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന് അംഗത്വം റദ്ദാക്കണമെന്ന് അമേരിക്ക. യുക്രൈന് പ്രസിഡണ്ട് സെലന്‍സ്കിയുമായി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡൻ ഫോണില്‍ സംസാരിച്ചു. ജോ ബൈഡനുമായുള്ള സംഭാഷണത്തില്‍ റഷ്യക്കെതിരായ ഉപരോധം ചര്‍ച്ചയായെന്നും കൂടുതല്‍ പ്രതിരോധ സഹായം അമേരിക്കയോട് ആവശ്യപ്പെട്ടെന്നും സെലന്‍സ്കി പറഞ്ഞു.
റഷ്യയുടെ സൈനിക നടപടി നിര്‍ത്താതെ റഷ്യയുമായി ചര്‍ച്ചക്കില്ലെന്നാണ് യുക്രൈന്റെ നിലപാട്. നാറ്റോ അംഗത്വമില്ലെങ്കില്‍ യുക്രൈന് സുരക്ഷ ഉറപ്പ് നല്‍കണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു.
അതേസമയം യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്കാന് യൂറോപ്യന്‍ പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. യുദ്ധത്തെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അടിയന്തര അംഗത്വം നല്‍കാനുള്ള നടപടികളാണ് ആരംഭിച്ചത്.
നേരത്തെ യുക്രൈന് 70 റഷ്യന്‍ നിര്‍മിത യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന് അറിയിച്ചിരുന്നു. ബള്‍ഗേരിയ 16 മിഗ്29 വിമാനങ്ങളും, 14 സു 25 വിമാനങ്ങളും നൽകും. പോളണ്ട് 28 മിഗ്29 വിമാനങ്ങളും, സ്ളോ വാക്യ 12 മിഗ്29 വിമാനങ്ങളും നല്‍കും.
യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് അവരവരുടെ ഇഷ്ടാനുസരണം പടക്കോപ്പുകളും വിമാനങ്ങളും നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന് സെക്യൂരിറ്റി ചീഫ് ജോസഫ് ബോറല്‍ അറിയിച്ചിരുന്നു. യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ, ആന്റിആര്‍മര്‍ റോക്കറ്റുകള്‍, മെഷീന് ഗണ്‍ എന്നിവയും നല്‍കും.
Most Read: ബ്ളാസ്റ്റേഴ്സിന് ഇന്ന് നിർണായകം; എതിരാളി മുംബൈ







































