ന്യൂഡെൽഹി: പാകിസ്‌ഥാനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യ ആകെ മാറി. പാകിസ്‌ഥാനും മാറിയെന്ന് പറയാൻ കഴിഞ്ഞെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്. നിർഭാഗ്യവശാൽ, അവർ അവരുടെ മോശം ശീലങ്ങൾ തുടരുകയാണെന്നും ജയശങ്കർ പറഞ്ഞു.
പാകിസ്‌ഥാൻ ഇരട്ടത്താപ്പ് കളിക്കുകയാണ്. ഒരു വശത്ത് താലിബാനെ നിർത്തിക്കൊണ്ടായിരുന്നു പാകിസ്‌ഥാൻ ഇരട്ടത്താപ്പ് കാണിച്ചിരുന്നത്. പക്ഷേ, സ്വന്തം സൃഷ്‌ടിയായ ഭീകരതയിൽ ആ രാജ്യം കുടുങ്ങിപ്പോയെന്നും അദ്ദേഹം വിമർശിച്ചു. ഗുജറാത്തിലെ ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ.
യുഎസ് സൈന്യം അഫ്‌ഗാനിസ്‌ഥാൻ വിട്ടതോടെ പാകിസ്‌ഥാന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞുപോയെന്നും ജയശങ്കർ പരിഹസിച്ചു. മേഖലയിൽ മുഴുവൻ ഭീകരവാദം കൊണ്ടുവന്നത് പാകിസ്‌ഥാനാണെന്നും, അവർ ഒരിക്കൽ പ്രോൽസാഹിപ്പിച്ച ഭീകരവാദം ഇന്ന് അവരെ തന്നെ കടിച്ചുകീറാൻ വരികയാണെന്നും ജയശങ്കർ തുറന്നടിച്ചു.
മുംബൈ ഭീകരാക്രമണത്തിന് ശേഷം ഒരു അയൽരാജ്യത്തിൽ നിന്നുള്ള ഇത്തരം പെരുമാറ്റം ഇനി സഹിക്കാൻ കഴിയില്ലെന്ന് ഇന്ത്യക്കാർ തീരുമാനമെടുത്തു. ആ വികാരം ഇന്ത്യയിൽ വളരെ ശക്‌തമായിരുന്നു. പക്ഷേ, ആ സമയത്തെ സർക്കാർ അത് പൂർണമായി മനസിലാക്കിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യ ആകെ മാറി. 2014ൽ ഇന്ത്യയിൽ സർക്കാർ മാറിയതോടെയാണ് മാറ്റം ഉണ്ടായത്.
ഇതോടെ, ഭീകരവാദ പ്രവർത്തികളിൽ ഏർപ്പെട്ടാൽ തിരിച്ചടി ലഭിക്കുമെന്ന് പാകിസ്‌ഥാന് മനസിലായി. ഈ കാലയളവിൽ ഇന്ത്യ സാമ്പത്തികമായും രാഷ്‌ട്രീയമായും വളർന്നു. ലോകത്ത് ഇന്ത്യയുടെ സ്‌ഥാനം മെച്ചപ്പെട്ടു. പക്ഷേ, പാകിസ്‌ഥാൻ പഴയ രീതി തുടർന്നു. പാകിസ്‌ഥാന് വേണ്ടി ഇനി വിലയേറിയ സമയം പാഴാക്കേണ്ട ആവശ്യം ഇന്ത്യക്കില്ലെന്നും ജയശങ്കർ വ്യക്‌തമാക്കി.
2008ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌തതിൽ പങ്കെടുത്ത തഹാവൂർ റാണയെ യുഎസ് കഴിഞ്ഞ ദിവസം ഇന്ത്യക്ക് കൈമാറി. ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട 166 പേർക്ക് നീതി ലഭിക്കാൻ ഞങ്ങൾ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ദിവസം വന്നെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയും യുഎസും തമ്മിലുള്ള ഭീകരവിരുദ്ധ സഹകരണത്തെ അഭിനന്ദിക്കുന്നുവെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’